ആദ്യ ഭാര്യയുടെ പരാതിയിന്മേൽ മന്ത്രിസ്ഥാനം തെറിച്ച കെ.ബി. ഗണേഷ് കുമാറിന് എതിരേ മറ്റൊരു തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന വേളയിലാണ് രണ്ടാം ഭാര്യ ബിന്ദുമേനോൻ സമാനമായ ആരോപണം ഉന്നയിച്ചത്. എന്നാൽ ഇവർ കേസിന് പോകാത്ത എന്തിനാണെന്നാണ് എല്ലാവരും ചോദിച്ചത്. അതിന്റെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിന്ദു.
ബൈബിളിലെ വിശ്വാസമനുസരിച്ച് വിശ്വാസികൾക്കിടയിൽ രാജ്യത്തെ നിയമപരമായ കേസുകൾക്ക് പ്രസക്തിയില്ലെന്ന് ചില ക്രൈസ്തവ വിഭാഗങ്ങൾ വിശ്വസിക്കുന്നുണ്ട്. ഇങ്ങനെ വിശ്വസിക്കുന്ന വിഭാഗത്തിലെ അനുയായി ആണ് ബിന്ദു. ക്രൈസ്തവ വിശ്വാസി എന്ന നിലയിൽ കയ്യിൽ ‘ചൈൽഡ് ഓഫ് ജീസസ്’ എന്ന് പച്ചകുത്തിയിട്ടുണ്ടെന്നും അവർ പറയുന്നുണ്ട്. തനിക്ക് ആർക്കെതിരെയും കേസ് കൊടുക്കാൻ താല്പര്യമില്ലെന്നും ദൈവം തനിക്കായി എന്ത് നിശ്ചയിച്ചിട്ടുണ്ടോ അത് സംഭവിക്കുമെന്ന് കരുതുന്നതായുംഒരു ചാനലിനോട് പറഞ്ഞു.
ഗാർഹികപീഡനത്തിന്റെയും, വിവാഹേതരബന്ധത്തിന്റെയും ആരോപണങ്ങളായിരുന്നു ആദ്യ ഭാര്യ ഡോ. യാമിനി തങ്കച്ചിയുമായുള്ള ഗണേഷ്കുമാറിന്റെ ആദ്യവിവാഹബന്ധം പിരിയാനുള്ള കാരണം. ക്യാബിനറ്റ് മന്ത്രിസ്ഥാനം നഷ്‌ടമാകുന്നതിലേക്ക് നയിച്ച പ്രശ്നങ്ങളായിരുന്നു ഈ കുടുംബജീവിതത്തിൽ ഗണേഷ് കുമാർ നേരിട്ടത്.
ഗാർഹിക പീഡനം ആരോപിച്ചാണ് യാമിനി തങ്കച്ചി വിവാഹമോചന ഹർജി സമർപ്പിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുൻപാകെ യാമിനി തങ്കച്ചി രേഖാമൂലം പരാതി നൽകി. തുടർന്ന് 2013 ഏപ്രിൽ മാസത്തിൽ ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവച്ചു.
ടെലിവിഷൻ മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ബിന്ദു 2014ൽ ഗണേഷ് കുമാറിനെ വിവാഹം ചെയ്തു. ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഔദ്യോഗിക ജീവിതം. ഇരുവരുടേയും പുനർവിവാഹമായിരുന്നു ഇത്. ഇരുവർക്കും മുൻ വിവാഹത്തിൽ മക്കളുണ്ട്.
















