മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങൾക്ക് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം.രാജിയാവശ്യം ശക്തമാക്കി പ്രതിപക്ഷ യുവജന-മഹിളാ സംഘടനകൾ. മുഖ്യമന്ത്രിയും CPIM നേതൃത്വവും കെ ബി ഗണേഷ് കുമാറിനോട് ഇന്ന് സംസാരിച്ചേക്കും. ആരോപണങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിലാണ് എൽഡിഎഫ് നേത്യത്വം.
മന്ത്രിയുടെ ഭാര്യ തന്നെ ഗുരുതര പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചിട്ടും സംഭവത്തിൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല. ഗണേഷ് കുമാറിനെതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ കൊടുത്ത പരാതിയിലും തുടർനടപടി ആയിട്ടില്ല. പൊലീസിന്റെ മെല്ലെപ്പോക്ക് സർക്കാരിനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. വിവാദങ്ങൾക്കിടെ ഇന്ന് രാവിലെ 10 മണിക്ക് ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഗണേഷ് കുമാർ പങ്കെടുക്കും.
അതേസമയം, മുതിർന്ന നേതാക്കളുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തി. ഭാര്യ പരസ്യമായി ഉന്നയിച്ച പരാതിയിൽ ന്യായീകരണത്തിനും സംരക്ഷണത്തിനും നിൽക്കാതെ ഗണേഷിനെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് നേതാക്കൾ അറിയിച്ചത്. മന്ത്രിസ്ഥാനം രാജിവെക്കാൻ ഗണേഷിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. സംഭവങ്ങൾ മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചെന്ന് ഗണേഷിന്റെ ഭാര്യ പറഞ്ഞതും സ്ഥിതി കൂടുതൽ ഗൗരവമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മന്ത്രിസഭായോഗം ചേരുന്നുണ്ട്. അതിൽ ഗണേഷ് കുമാർ പങ്കെടുക്കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.
മന്ത്രിയെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന നിലപാടാണ് സി.പി.ഐ.ക്ക്. ചൊവ്വാഴ്ച തീരുമാനമുണ്ടാകുമെന്നാണ് ഇതേക്കുറിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. രണ്ടു പ്രശ്‌നങ്ങളാണ് സർക്കാരിനും മുന്നണിക്കും തലവേദനയായിമാറുന്നത്. ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് ഭാര്യയെ ബലമായി പിടിച്ചുനിർത്തുകയും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തു.
രക്ഷിക്കണമെന്ന അപേക്ഷയുമായി അടിയന്തരസഹായ നമ്പറിൽ മന്ത്രിയുടെ ഭാര്യ വിളിച്ചതിനെത്തുടർന്നെത്തിയ പോലീസ് സംഘം ഒന്നും ചോദിക്കാതെ മടങ്ങിപ്പോയി. ഇതു രണ്ടും മന്ത്രിപദം ദുരുപയോഗം ചെയ്തതായും വീടിനുള്ളിൽ ഒരു സ്ത്രീ അതിക്രമത്തിനിരയായി എന്നതുമായുള്ള വാദം ബലപ്പെടുത്തും. കേസുവന്നാൽ, ഗണേഷ് നിർബന്ധമായും രാജിവെക്കേണ്ടിവരും.
















