നെതർലാൻഡ്സ്: 2023-ൽ തുർക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂചലനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിലൂടെ ശ്രദ്ധേയനായ ഡച്ച് ഗവേഷകൻ ഫ്രാങ്ക് ഹൂഗർബീറ്റ്സ് വീണ്ടും ഭൂകമ്പ പ്രവചനവുമായി രംഗത്ത്. മാർച്ച് 10-നോ അതിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിലോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള ഭൂകമ്പത്തിന് സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പുതിയ വാദം. സോളാർ സിസ്റ്റം ജോമെട്രി സർവ്വേ (SSGEOS) എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് പുറത്തുവിട്ടത്.
ഗ്രഹങ്ങളുടെ വിന്യാസവും ചന്ദ്രന്റെ ചലനങ്ങളും തമ്മിലുള്ള ജ്യാമിതീയ ബന്ധമാണ് ഭൂചലനങ്ങൾക്ക് കാരണമാകുന്നതെന്നാണ് ഫ്രാങ്ക് ഹൂഗർബീറ്റ്സ് അവകാശപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗ്രഹങ്ങളുടെ സ്ഥാനങ്ങളിൽ ഉണ്ടായ മാറ്റം ഭൂമിയിൽ ശക്തമായ ഭൂചലനങ്ങളുടെ കൂട്ടത്തിന് (Clusters) കാരണമായിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ ഇത് തീവ്രമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ഇതിനെ സാധൂകരിക്കുന്ന ഗ്രാഫുകളും വീഡിയോയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട തുർക്കി-സിറിയ ഭൂകമ്പത്തിന് മൂന്ന് ദിവസം മുൻപ് ഹൂഗർബീറ്റ്സ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ശാസ്ത്രലോകം ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ്. ഹൂഗർബീറ്റ്സ് ഉപയോഗിക്കുന്ന രീതികൾക്ക് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും ഇത് ‘കപടശാസ്ത്രം’ (Pseudoscience) ആണെന്നും ഭൂഗർഭ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടർത്താനേ ഇത്തരത്തിലുള്ള പ്രവചനങ്ങൾ ഉപകരിക്കൂ എന്നാണ് വിമർശനം.
ഭൂകമ്പങ്ങൾ കൃത്യമായ സമയത്തോ തീയതിയിലോ പ്രവചിക്കാൻ നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് സാധ്യമല്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വേ (USGS) ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രപരമായ വിവരങ്ങളും ഭൂഗർഭ പഠനങ്ങളും ഉപയോഗിച്ച് ഒരു പ്രത്യേക മേഖലയിൽ ഭൂകമ്പ സാധ്യതയുണ്ടെന്ന് ദീർഘകാലാടിസ്ഥാനത്തിൽ പറയാൻ കഴിയുമെന്നല്ലാതെ, മിനിറ്റുകളോ ദിവസങ്ങളോ മുൻകൂട്ടി പ്രവചിക്കാൻ ലോകത്തെ ഒരു ശാസ്ത്ര സ്ഥാപനത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല.
















