നാട്ടിക: ‘ഞാൻ ഒരു ലൈൻ തീരുമാനിച്ചിട്ടുണ്ട്. അതുമായി മുന്നോട്ടുപോകും. തൃശൂർ മാത്രമല്ല, തിരുവനന്തപുരം തുടങ്ങി പല സ്ഥലങ്ങളിലും എനിക്ക് ആളുകളുണ്ട്. തുറന്നു പറയാൻ പോകുകയാണ്, മണ്ഡലത്തിലെല്ലാം ഞാൻ പച്ചയായി വിളിച്ചു പറയാൻ പോകുകയാണ്, ആരാണു കുഴപ്പക്കാർ എന്ന്,’ പെയ്‌മെന്റ് സീറ്റിൽ സ്വന്തം സീറ്റിൽ സ്ഥാനാർത്ഥിത്വം നഷ്ടമായ സിപിഐ നേതാവും നാട്ടിക എംഎൽഎയുമായ സി.സി. മുകുന്ദൻ ആവർത്തിച്ചു.
ഇന്ന് കാലത്താണ് ആദ്യം മുകുന്ദൻ തനിക്ക് സീറ്റു നിഷേധിച്ചതിനോട് പ്രതികരിച്ചത്. പാർട്ടിക്ക് പണം ഉണ്ടാക്കിക്കൊടുക്കാൻ തന്നേക്കാൾ സാമർത്ഥ്യമുള്ള ഗീതാ ഗോപിക്ക് സീറ്റ് നൽകിയതിനോടായിരുന്നു പ്രതികരണം. നാട്ടിക സീറ്റ് സിപിഐ പെയ്ഡ് സീറ്റാക്കിയെന്ന മുകുന്ദന്റെ ആരോപണം പാർട്ടി സെക്രട്ടറി ബിനോയ് വിശ്വംതന്നെ നിഷേധിച്ചിരുന്നു. മുകുന്ദനോട് സംസാരിച്ച് കാര്യങ്ങൾ തീരുമാനമാക്കാൻ മൂന്നംഗ പാർട്ടി നേതൃസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അതിനോട് പ്രതികരിച്ചാണ് മുകുന്ദൻ ഉച്ചയ്‌ക്ക് മാധ്യമപ്രവർത്തകരോടു സംസാരിച്ചത്. ‘ഇതുവരെ എന്നോട് ആരും സംസാരിച്ചിട്ടില്ല. നിങ്ങൾ പറയുന്നതുകേട്ടാണ് ഞാൻ അറിയുന്നത്. എനിക്ക് ഒരു ലൈൻ മനസ്സിൽ തോന്നിയിട്ടുണ്ട്. അതനുസരിച്ച് മുന്നോട്ടു പോകും. വോട്ടർമാരോടാണ് എനിക്ക് പറയാനുള്ളത്. ഞാൻ സ്വതന്ത്രനായി മത്സരിക്കും, മുകുന്ദൻ വിശദീകരിച്ചു.
















