പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുല്ല അലി ഖമനയിയുടെ മകനായ മുജ്‌തബ ഖമനയിയെ തെരഞ്ഞെടുത്തു. 88 അംഗങ്ങളടങ്ങിയ അസംബ്ലി ഓഫ് എക്‌സ്‌പേർട്‌സാണ് രാജ്യത്തിന്റെ മൂന്നാമത്തെ സുപ്രീം ലീഡറായി മുജ്‌തബ ഖമനയിയെ തെരഞ്ഞെടുത്തത്. നിർണ്ണായക വോട്ടെടുപ്പിനുശേഷമാണ് നിയമനം പ്രഖ്യാപിച്ചതെന്ന് അസംബ്ലി ഓഫ് എക്‌സ്‌പേർട്‌സ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഇറാനിലെ രാഷ്‌ട്രീയ, സൈനിക, മതകാര്യങ്ങളടക്കമുള്ള പ്രധാന വിഷയങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം പരമോന്നത നേതാവിനാണ്. അതേസമയം, ഇറാന്റെ അടുത്ത പരമോന്നത നേതാവിനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ അംഗീകാരമില്ലാതെ ഇറാന്റെ പുതിയ നേതാവിന് അധികകാലം അധികാരത്തിൽ തുടരാനാകില്ലെന്ന് ട്രംപ് വ്യക്തമാക്കി.
അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിക്കാൻ ഇറാൻ ഒരുങ്ങുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.
















