”ഈണം നല്‍കിയശേഷം ഗാനരചന നടത്തുന്ന ഇന്നത്തെ രീതി അശാസ്ത്രീയമാണ്. അതില്‍ കവിത ഉണ്ടാകില്ല. ട്യൂണ്‍ ഇട്ടശേഷം വരികള്‍ എഴുതിക്കുന്ന രീതി രാഘവന്‍ മാസ്റ്റര്‍ക്കില്ല. എന്റെ ഗാനങ്ങള്‍ എല്ലാം എഴുതിയശേഷം രാഘവന്‍ മാസ്റ്റര്‍ ഈണം പകരുകയായിരുന്നു.”
പി. ഭാസ്‌കരന്‍
”ഭാസ്‌കരന്‍ മാസ്റ്ററുടെ പാട്ട് ട്യൂണ്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്. അതിനകത്ത് തന്നെ ഒരു ഈണം ഉണ്ടാകും. എഴുതിയ വരികളുടെ മുകളില്‍ അതിന്റെ താളത്തിന്റെ പേരും എഴുതിയിരിക്കും. സംഗീതകാരന് അതൊരുതരം അനായാസത ഉണ്ടാക്കിക്കൊടുക്കും…………”
കെ. രാഘവന്‍
പി. ഭാസ്‌കരന്‍ രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നുകൊണ്ട് കെ. രാഘവന്‍ മലയാള സിനിമയില്‍ മാറ്റത്തിന്റെ കൊടിയേറ്റം നടത്തിയത് 1954ലെ ‘നീലക്കുയില്‍’ എന്ന സിനിമയിലൂടെയാണ്. ‘നീലക്കുയിലി’ലെ ഗാനങ്ങള്‍ മലയാളികളുടെ സിനിമാവബോധത്തിലും സാംസ്‌കാരികമൂല്യങ്ങളിലും സൃഷ്ടിച്ച പരിവര്‍ത്തനം ചരിത്രപരമാണ്. സിനിമ ഇറങ്ങി എഴുപതുവര്‍ഷം കഴിയുമ്പോഴും ‘നീലക്കുയിലി’ലെ ഗാനങ്ങള്‍ ഇന്നും മലയാളികളുടെ ചുണ്ടില്‍ മായാത്ത ശീലുകളാണ്.
”കായലരികത്തു വലയെറിഞ്ഞപ്പോള്‍
വളകിലുക്കിയ സുന്ദരീ…”
(നീലക്കുയില്‍ 1954)
ഈ ഗാനത്തിന്റെ നാടന്‍ തനിമ മലയാള സിനിമയില്‍ ഒരു പുത്തന്‍ അനുഭവമായിരുന്നു. ”നീലക്കുയിലി”ന് മുന്‍പുവരെ ഹിന്ദി സിനിമാ പാട്ടുകളുടെ ഈണങ്ങള്‍ അനുകരിച്ച് പാട്ടു നിര്‍മ്മിച്ചുപോരുന്ന രീതിയായിരുന്നു ഇവിടെ. ഹിന്ദിപ്പാട്ടു മാതൃകകളുടെയും തമിഴ് സംഗീതത്തിന്റെയും ചട്ടക്കൂട്ടില്‍നിന്ന് മലയാള ചലച്ചിത്രഗാനത്തെ മോചിപ്പിച്ച് നാടന്‍പാട്ടുകളുടെ വഴിയിലേക്ക് നയിച്ചത് രാഘവന്‍ മാസ്റ്ററാണ്. മലയാളിക്ക് സ്വന്തമായി സംഗീതമുണ്ടെന്നും അതിന് അനുസൃതമായി സിനിമാ ഗാനങ്ങളെ മാറ്റിപ്പണിയാമെന്നും തെളിയിച്ചുകൊണ്ട് ‘നീലക്കുയിലി’നുവേണ്ടി രാഘവന്‍ മാസ്റ്റര്‍ പി. ഭാസ്‌കരന്റെ എട്ടു ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. മെഹബൂബ് പാടിയ ”മാനെന്നും വിളിക്കില്ല,” ജാനമ്മ ഡേവിഡ് ശബ്ദം നല്‍കിയ ”കുയിലിനെത്തേടി”, ”എല്ലാരും ചൊല്ലണ്,” കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ആലപിച്ച ”എങ്ങനെ നീ മറക്കും” രാഘവന്‍ മാസ്റ്റര്‍ തന്നെ പാടിയ ”കായലരികത്ത് വലയെറിഞ്ഞപ്പോള്‍….”തുടങ്ങിയ ”നീലക്കുയില്‍” ഗാനങ്ങള്‍ നല്‍കിയ പുതിയ ഗാനാനുഭവം ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമായി. ഫോക്ഗാനങ്ങളെ സിനിമകളുടെ മുഖ്യധാരയിലെത്തിക്കാന്‍ കെ. രാഘവന് ഈ ഗാനങ്ങളിലൂടെ കഴിഞ്ഞു. പി.ഭാസ്‌കരന്‍ തന്നെ സംവിധാനവും ഗാനരചനയും നിര്‍വഹിച്ച ”രാരിച്ചന്‍ എന്ന പൗരനി”ല്‍ (1956) രാഘവന്‍ മാസ്റ്ററുടെ സംഗീതത്തില്‍ ശാന്താ പി.നായരും ഗായത്രി ശ്രീകൃഷ്ണനും ചേര്‍ന്നുപാടിയ ”നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം” എന്ന ഗാനത്തിന്റെ ജനപ്രിയതയ്‌ക്ക് ഇന്നും കുറവില്ല. പി. ഭാസ്‌കരന്റെ ചലച്ചിത്ര ഗാനങ്ങള്‍ പില്‍ക്കാലത്ത് ഒരു പ്രസിദ്ധീകരണ സ്ഥാപനം ഗ്രന്ഥരൂപത്തിലാക്കിയപ്പോള്‍ (1993) ”നാഴിയുരിപ്പാല്” എന്നായിരുന്നു ഗ്രന്ഥനാമം. ഭാസ്‌കര ഗാന സാഹിത്യത്തിന് ശീര്‍ഷകമായി മാറിയ ഗാനമാണ് ”നാഴിയൂരിപ്പാല്”. ‘നീലക്കുയിലി’ന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറായി സിനിമാ രംഗത്തെത്തി പിന്നീട് ചലച്ചിത്ര നിര്‍മാതാവായി മാറിയ ശോഭന പരമേശ്വരന്‍ നായര്‍ അതിലെ ഗാനങ്ങളെ വിലയിരുത്തുന്നു.
”….നീലക്കുയിലിലെ ഗാനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ശ്രോതാക്കളുടെ ഹൃദയം കവര്‍ന്നു. കോഴിക്കോട് അബ്ദുള്‍ ഖാദര്‍ പാടിയ ”എങ്ങിനെ നീ മറക്കും കുയിലേ…” എന്ന ഗാനത്തിന്റെ ഹൃദയസ്പര്‍ശിത്വം ദശാബ്ദങ്ങള്‍ക്കു ശേഷവും അനുഭവവേദ്യമാണ്. ”കായലരികത്ത് വലയെറിഞ്ഞപ്പോള്‍” എന്ന പാട്ടിന്റെ രാഗതാള ബോധങ്ങളും അതിന്റെ വശ്യശക്തിക്കു മാറ്റുകൂട്ടുന്നുണ്ട്…’
”ഉണരൂണരൂ ഉണ്ണിപ്പൂവേ…
കരിക്കൊടിത്തണലത്ത്
കാട്ടിലെ കിളിപ്പെണ്ണിന്‍
കവിത കേട്ടുറങ്ങുന്ന പൂവേ
കന്നിക്കൊയ്‌ത്തടുത്തൊരു
കതിരണി വയലിന്റെ
കണി കാണാനുണരെടി പൂവേ…”
(അമ്മയെ കാണാന്‍…1963)
കൊയ്‌ത്തിനു കാത്തിരിക്കുന്ന കര്‍ഷകവാടങ്ങളിലെ പാവങ്ങളുടെ ജീവതാളവും ഈണവും കൊണ്ട് ഭാസ്‌കരന്‍-രാഘവന്‍ ടീം അനശ്വരമാക്കിയ ഗാനമാണിത്. മലയാളികളുടെ മനംകവര്‍ന്ന മറ്റൊരു ഗാനവും ഇതേ ചിത്രത്തിലുണ്ട്.
”കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ…
ഇന്നെന്നെക്കണ്ടാലെന്തു തോന്നും
കിങ്ങിണിപ്പൂവേ
കരളിലൊരായിരം തങ്കക്കിനാക്കള്‍
കരുതിയിട്ടുണ്ടെന്നു തോന്നുമോ…”
(അമ്മയെ കാണാന്‍….1963)
രണ്ടര നൂറ്റാണ്ട് മുന്‍പ് വരെ നിളാ തീരത്ത് തിരുനാവായില്‍ പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ നടന്നിരുന്ന മാമാങ്കം എന്ന രണോത്സവത്തിന്റെ കഥ 1979 ല്‍ നവോദയ ഫിലിംസ് ചലചിത്രമാക്കി. അപ്പച്ചന്‍ സംവിധാനം ചെയ്ത ‘മാമാങ്ക’ ത്തില്‍ പി. ഭാസ്‌കരന്‍ രചിച്ച് കെ.രാഘവന്‍ ഈണമിട്ട ആറ് ഗാനങ്ങള്‍ ഉണ്ട്. കേരളപ്പഴമയും ചാവേറുകളുടെ രണോത്സുകതയും യുദ്ധക്കളത്തിലെ പടഹധ്വനികളും ഭാസ്‌കര -രാഘവ പ്രതിഭകള്‍ ചേര്‍ന്ന് വീരരസത്തിന്റെ ഗാന ശില്‍പമാക്കി.
‘മാമാങ്കം – മാമാങ്കം
മാമലനാട്ടിന്‍ മഹാമഹം
വീരകേരള വിരചിത ചരിതം
ചോരയിലെഴുതും മഹാമഹം
നാടിനു മുഴുവന്‍ നവോത്സവം
തിരുനാവാമണലില്‍ ജയോത്സവം
ആനപ്പടയും കുതിരപ്പടയും
അണിയണി ചേരും രണോത്സവം
പാലക്കാടും പാലിയവും വന്‍
കായംകുളവും വേണാടും
കൂടാരങ്ങളില്‍ കൂടുന്നു
പടനായകരുടവാളൂരുന്നു….’
(മാമാങ്കം..1979)
മാമാങ്കം മാത്രമല്ല എല്ലാ യുദ്ധങ്ങളും മനുഷ്യത്വരഹിതമാണ് എന്ന സന്ദേശം നല്‍കുന്ന ഗാനവും ഈ ചിത്രത്തിലുണ്ട്. തിരുനാവാ മണലിന്റെ കണ്ണീരായി നിളയൊഴുകുന്നതിന്റെ തേങ്ങലുകള്‍ ശോകാര്‍ദ്രമായൊരു സംഗീതാനുഭവമാക്കുകയായിരുന്നു കെ.രാഘവന്‍ .. യുദ്ധത്തിലൂടെ അനാഥരാക്കപ്പെടുന്ന അമ്മമാരുടെയും സഹോദരിമാരുടെയും വിലാപങ്ങള്‍ പ്രതിധ്വനിക്കുന്നതാണ് എസ്.ജാനകിയുടെ ഗാനാലാപനം.
‘.. തീരാത്ത ദു:ഖത്തില്‍
തേങ്ങിക്കരയുന്ന
പേരാറേ സഖീ പേരാറേ
മാമാങ്ക യുദ്ധത്തില്‍പ്പോരാളിമാര്‍ തൂകും
മാറത്തെ ചെഞ്ചോര പോലെ
കര്‍ക്കിടകം വന്നാല്‍ കലങ്ങിച്ചുവക്കും
മലനാട്ടിന്‍ കണ്ണീരല്ലോ നീ
മാതാവിന്‍ കണ്ണീരല്ലോ…..’
(മാമാങ്കം – 1979 )
കെ.പി.ഉദയഭാനു, കെ.പി. ബ്രഹ്മാനന്ദന്‍ തുടങ്ങി നിരവധി ഗായകരെ സിനിമയില്‍ എത്തിച്ചതും ചിദംബരനാഥിനെ സംഗീത സംവിധായകനാക്കിയതും രാഘവന്‍ മാസ്റ്ററാണ്.
‘കള്ളിച്ചെല്ലമ്മ'((1969) അതിലെ രാഘവന്‍ മാസ്റ്ററുടെ സംഗീതം കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ്. പി.ഭാസ്‌കരന്‍ സംവിധാനവും ഗാനരചനയും നിര്‍വഹിച്ച ചിത്രത്തില്‍ എം.ജി.രാധാകൃഷ്ണന്‍ , ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, കമുകറ പുരുഷോത്തമന്‍, ബി. വസന്ത, സി.ഒ. ആന്റോ, പി.ലീല തുടങ്ങിയവരെ അണിനിരത്തി എല്ലാ ഗാനങ്ങളും ഹിറ്റുകളാക്കാന്‍ രാഘവന്‍ മാസ്റ്റര്‍ക്കു കഴിഞ്ഞു. രാഘവ പ്രതിഭയില്‍ വിടര്‍ന്ന ‘കരിമുകില്‍ കാട്ടിലെ’, ‘മാനത്തെ കായലില്‍’ എന്നീ ഗാനങ്ങള്‍ ഇപ്പോഴും ജനങ്ങള്‍ ഇഷ്ടപ്പെടുന്നു.
നഗരങ്ങളില്‍ ജീവിതവേഗങ്ങള്‍ക്കൊപ്പമെത്താനാവാതെ സ്വയം നഷ്ടപ്പെടുത്തുന്നവന്റെ ഈ ഏകാന്ത വിലാപ ഗാനത്തിന് ഒരു വ്യത്യസ്ത സംഗീതമാണ്.
”നഗരം നഗരം മഹാസാഗരം
മഹാസാഗരം
കളിയും ചിരിയും മേലെ
ചളിയും ചുഴിയും താഴേ…”
(നഗരമേ നന്ദി-1967)
വളരെ മന്ദഗതിയില്‍ പാടുന്ന ഗാനമായിട്ടും ജനങ്ങള്‍ ഈ ഗാനത്തെ ഇഷ്ടപ്പെട്ടു. പാ
ട്ടുകള്‍ ഫാസ്റ്റായിരിക്കണം എന്ന അഭിപ്രായത്തോട് രാഘവന്‍ മാസ്റ്റര്‍ യോജിച്ചിരുന്നില്ല. തന്റെ അനുഭവം രാഘവന്‍ മാസ്റ്റര്‍ പറയുന്നു. ”കണ്ണപ്പനുണ്ണി (1979) എന്ന ചിത്രത്തില്‍ മാനത്തെ മഴമുകില്‍ മാലകളേ… എന്ന ഗാനത്തിന്റെ ഈണം നിര്‍മാതാവായ കുഞ്ചാക്കോ ആദ്യം അംഗീകരിച്ചിരുന്നില്ല. എളുപ്പത്തില്‍ താളം അടിച്ചുപാടുന്ന പാട്ടാണ് ജനം ഇഷ്ടപ്പെടുക. വലിഞ്ഞ രീതിയിലുള്ള പാട്ടുകള്‍ ആളുകള്‍ ഇഷ്ടപ്പെടില്ല എന്നാണ് നിര്‍മാതാവ് പറഞ്ഞത്. ഗാനം ഹിറ്റാകുമെന്ന് താന്‍ ഉറപ്പുകൊടുത്തപ്പോഴാണ് പി.സുശീല പാടിയ ഈ ഗാനം ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്…”
നാളികേരത്തിന്റെ നാട്ടില്‍ നാഴിയിടങ്ങഴി മണ്ണും നാരായണക്കിളിക്കൂടും നാലുകാലോലപ്പുരയും കൊണ്ട് ചാരുകേരള ഭാഷാക്ഷരികളില്‍ മലയാളമണ്ണിന്റെ അഴകെഴുതി ഭാസ്‌കര ഭാവനകള്‍ രാഘവരാഗങ്ങളില്‍…
”നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്-ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട്
അതില്‍ നാരായണക്കിളിക്കൂടുപോ-
ലുള്ളൊരു നാലുകാലോലപ്പുരയുണ്ട്…”
(തുറക്കാത്ത വാതില്‍ -1970)
(തുടരും)
















