ന്യൂദൽഹി: പശ്ചിമ ബംഗാൾ സന്ദർശനത്തിനിടെ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ അപമാനിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഇന്ന് വൈകുന്നേരം അഞ്ചുമണിക്കുള്ളിൽ വിശദീകരണം നൽകാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു.
രാഷ്‌ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ എത്താതിരുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് കേന്ദ്രം വിശദീകരണം തേടിയത്. രാഷ്‌ട്രപതിക്കായി ഒരുക്കിയ ശുചിമുറിയിൽ വെള്ളം ഇല്ലാതിരുന്നതിന് കാരണം, യാത്രാമദ്ധ്യേയുള്ള റോഡുകളിൽ മാലിന്യം കുന്നുകൂടിക്കിടന്നത്, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു തുടങ്ങിയ കാര്യങ്ങളിലാണ് കേന്ദ്രം വിശദീകരണം തേടിയിരിക്കുന്നത്.
സിലിഗുരിയിലെ അന്താരാഷ്‌ട്ര സാന്താൾ സമ്മേളനത്തിലെ ക്രമീകരണങ്ങളിൽ രാഷ്‌ട്രപതി നേരിട്ട് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ‘മമത ബാനർജി എന്റെ അനിയത്തിയെപ്പോലെയാണ്. ഞാനും ബംഗാളിന്റെ മകളാണ്. എന്നാൽ മുഖ്യമന്ത്രി എന്തുകൊണ്ടാണ് എന്നെ കാണാൻ വരാത്തതെന്ന് അത്ഭുതം തോന്നുന്നു. ജനങ്ങൾക്ക് വരാൻ ബുദ്ധിമുട്ടുള്ള ഇടത്തേക്ക് പരിപാടി മാറ്റിയത് ആദിവാസി ക്ഷേമം സർക്കാർ ആഗ്രഹിക്കാത്തത് കൊണ്ടാവാം,’ രാഷ്‌ട്രപതി പറഞ്ഞു.
സംഭവത്തെ ലജ്ജാകരമെന്നും മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത കാര്യമാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ആദിവാസി സമൂഹത്തിൽ നിന്ന് വരുന്ന രാഷ്‌ട്രപതിയുടെ വാക്കുകൾ രാജ്യത്തെ വേദനിപ്പിക്കുന്നുവെന്നും തൃണമൂൽ സർക്കാർ എല്ലാ പരിധികളും ലംഘിച്ചെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
















