തിരുവനന്തപുരം: മന്ത്രിമാരായ എം.ബി. രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും കുരുക്കായി അക്കൗണ്ടൻ്റ് ജനറൽ (എജി) അന്വേഷണ റിപ്പോർട്ട്. ഇരുവരും പാർലമെൻ്റ് അംഗങ്ങളുടെ ശമ്പള – പെൻഷൻ നിയമം ലംഘിച്ചതായി എജി അന്വേഷണത്തിൽ കണ്ടെത്തി.
മന്ത്രിയെന്ന നിലയിലെ ശമ്പളത്തിനൊപ്പം മുൻ എംപിയെന്ന നിലയിൽ പെൻഷനും വാങ്ങാൻ പാടില്ലെന്ന വ്യവസ്ഥയാണ് ഇരുവരും ലംഘിച്ചത്. സർക്കാരിൽ നിന്നു ശമ്പളം കൈപ്പറ്റുന്ന മുൻ എം പിമാർ അക്കാലയളവിൽ പെൻഷൻ വേണ്ടെന്ന് പാർലമെൻ്റ് അക്കൗണ്ട്സ് ഓഫിസർക്ക് അപേക്ഷ നൽകി പെൻഷൻ നിർത്തി വയ്‌ക്കേണ്ടതാണ്. എന്നാൽ ഇരു മന്ത്രിമാരും ശമ്പളത്തിനൊപ്പം പെൻഷനും കൈപ്പറ്റി നിയമലംഘനം നടത്തിയിട്ടുണ്ട്.
നിയമവിരുദ്ധമായി മന്ത്രിമാർ കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചടച്ച് പാർലമെൻ്റ് അക്കൗണ്ട്സ് ഓഫിസറിൽ നിന്നു രേഖ നൽകാൻ സംസ്ഥാന പൊതുഭരണ വകുപ്പിനു നിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരുടെ നിയമലംഘനം വെളിപ്പെട്ടതു രാജേഷിനും കടന്നപ്പള്ളിക്കും കുരുക്കായി.
സർക്കാരിൽ സാമ്പത്തിക കുടിശ്ശികയോ ബാധ്യതയോ ഉള്ളവർക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിയില്ല. ഉടനടി തുക തിരിച്ചടച്ചു എജി റിപ്പോർട്ടിലെ പരാമർശം ഒഴിവാക്കിയതായി രേഖാമൂലം ക്ലീൻ ചിറ്റ് വാങ്ങേണ്ട സാഹചര്യമാണുള്ളത്. ഇതിൽ പൊതുഭരണ വകുപ്പാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടത്.
തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണത്തിനു മുൻപു ക്ലീൻ ചിറ്റ് ലഭിച്ചില്ലെങ്കിൽ നാമനിർദ്ദേശ പത്രിക തള്ളിപ്പോകുന്ന സ്ഥിതിയുണ്ടാകും.
















