ടെഹ്റാൻ: അയൽ രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ രാജ്യം നിർത്തുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രഖ്യാപിച്ചു. അന്താരാഷ്‌ട്ര റിപ്പോർട്ടുകൾ പ്രകാരം, ഇറാന്റെ താൽക്കാലിക നേതൃത്വ കൗൺസിൽ ഈ തീരുമാനത്തിന് അംഗീകാരം നൽകി. മേഖലയിൽ ദിവസങ്ങൾ നീണ്ടുനിന്ന തീവ്രമായ പോരാട്ടത്തിനുശേഷം സംഘർഷം കുറയ്‌ക്കുന്നതിനുള്ള ആദ്യ വ്യക്തമായ ചുവടുവയ്‌പ്പായി ഇതിനെ കാണുന്നു.
സംഘർഷം മൂലമുണ്ടായ അസ്ഥിരതയ്‌ക്ക് അയൽരാജ്യങ്ങളോട് ക്ഷമാപണം നടത്തിയ പെസെഷ്കിയൻ, പ്രതിസന്ധി മേഖലയിലുടനീളം വ്യാപിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. “ഇറാൻ ആക്രമിച്ച അയൽരാജ്യങ്ങളോട് എന്റെയും ഇറാന്റെയും പേരിൽ ഞാൻ ക്ഷമ ചോദിക്കുന്നു,” അദ്ദേഹം പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ഒരു വിരാമം കുറിക്കുമ്പോൾ, ഇസ്രായേലിന്റെയോ അമേരിക്കയുടെയോ സമ്മർദ്ദത്തിന് ഇറാൻ വഴങ്ങില്ലെന്ന് പ്രസിഡന്റ് പെസെഷ്കിയൻ വ്യക്തമാക്കി.
സ്റ്റേറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത പ്രസംഗത്തിൽ, ഇറാനിയൻ ജനത ഒരിക്കലും കീഴടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ കീഴടങ്ങൽ പ്രതീക്ഷിക്കുന്നവർ വിജയിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി, രാജ്യം സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്ന് ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ വാരാന്ത്യത്തിൽ അമേരിക്കയും ഇസ്രായേലും ഇറാനിൽ ആക്രമണം നടത്തിയതിനെത്തുടർന്ന് ആരംഭിച്ച സംഘർഷത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉൾപ്പെടെ നൂറുകണക്കിന് പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. തുടർന്ന് ഗൾഫ് മേഖലയിലെ യുഎസ്, ഇസ്രായേൽ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി.
















