പത്തനംതിട്ട: ബന്ധുക്കളുടെ എതിര്‍പ്പിനെ വകവയ്‌ക്കാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി വീണാ ജോര്‍ജ് മത്സരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ വീണയെ കുരുതി കൊടുത്ത് രക്ഷപെടാന്‍ സിപിഎം കച്ചകെട്ടുന്നു. കഴിഞ്ഞ 10 വര്‍ഷം ജില്ലയ്‌ക്കു വേണ്ടി ഒന്നും ചെയ്യാന്‍ തയാറാകാതിരുന്ന വീണാ ജോര്‍ജ് വീണ്ടും മത്സരരംഗത്ത് എത്തുന്നതിനോട് ജില്ലയിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്.
എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ള കേസ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും എന്ന തിരിച്ചറിവ് പാര്‍ട്ടി നേതൃത്വത്തിനുണ്ട്. അത് ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുക പത്തനംതിട്ട ജില്ലയിലാകും എന്നതില്‍ അണികള്‍ക്കും സംശയമില്ല. ആ സാഹചര്യത്തില്‍ വീണാ ജോര്‍ജിന് ഒരിക്കല്‍ കൂടി സ്ഥാനാര്‍ത്ഥിത്വം നല്കി എന്നന്നേക്കുമായി അകറ്റി നിര്‍ത്തുക എന്ന തന്ത്രമാണ് സിപിഎം നടത്തുന്നത്.
കൊള്ളക്കാരുടെ സങ്കേതത്തിലേക്ക്
ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാധ്യമ പ്രവര്‍ത്തക മാത്രമായിരുന്ന വീണാ ജോര്‍ജിന് സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ സിപിഎം തയാറായത്. പാര്‍ട്ടിക്കു വേണ്ടി ജീവിതം ഹോമിച്ച മുതിര്‍ന്ന നേതാക്കളെ നോക്കുകുത്തിയാക്കി മാറ്റിയ ശേഷമായിരുന്നു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും വീണയെ കൈപിടിച്ച് ആനയിച്ചത്. വീണയുടെ ഭര്‍ത്താവ് ജോര്‍ജ് അക്കാലത്ത് ഓര്‍ത്തഡോക്‌സ് സഭയുടെ സെക്രട്ടറി ആയിരുന്നു എന്നതും പാര്‍ട്ടിക്ക് കരുത്തായി. സഭയുടെ പൂര്‍ണ പിന്തുണ കൂടിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിഷ്‌ക്രിയത്വം കൈമുതലാക്കിയ വ്യക്തിയുമായ അഡ്വ. കെ. ശിവദാസന്‍ നായരെ പരാജയപ്പെടുത്താന്‍ വീണയ്‌ക്ക് വേഗം കഴിഞ്ഞു. അങ്ങനെയാണ് ശബരിമല സ്വര്‍ണ കൊള്ള നടത്തിയ സിപിഎമ്മിന്റെ സങ്കേതത്തില്‍ വീണാ ജോര്‍ജ് കയറിപ്പറ്റിയത്.
കൊവിഡ് മഹാമാരി നേരിടാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ സഹായം മറച്ചു വച്ച് സിപിഎം നടത്തിയ പ്രചരണമാണ് 2021ലെ തെരഞ്ഞെടുപ്പിലും വീണയ്‌ക്ക് സഹായകമായത്. എന്നാല്‍ മന്ത്രിയായി അഭിഷേകം ചെയ്ത ശേഷം ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായ പിഴവുകള്‍ നാട്ടുകാരുടെ അപ്രീതിക്ക് കാരണമായി. മന്ത്രിയെന്ന നിലയില്‍ വീണാ ജോര്‍ജ് വന്‍ പരാജയമാണെന്ന തിരിച്ചറിവാണ് ഇക്കുറി മത്സരിക്കേണ്ട എന്ന നിലപാട് സ്വീകരിക്കാന്‍ ഭര്‍ത്താവ് ജോര്‍ജ് അടക്കമുള്ള ബന്ധുക്കളെ പ്രേരിപ്പിച്ചത്. ഏറ്റവും ഒടുവില്‍ കിട്ടാത്ത മര്‍ദ്ദനത്തിന് ഇല്ലാത്ത നോവ് അഭിനയിച്ച് ഐ സിയുവില്‍ കയറേണ്ടി വന്ന സംഭവവും പ്രശ്‌ന കാരണമായി.
നിഷ്‌ക്രിയമായ 10 വര്‍ഷങ്ങള്‍
പത്തുവര്‍ഷം ആറന്മുള നിയോജക മണ്ഡലത്തില്‍ ജന പ്രതിനിധിയായിട്ടും നാടിനുവേണ്ടി എന്തു ചെയ്തു എന്ന ചോദ്യമാണ് നാട്ടുകാരില്‍ നിന്നും വീണാ ജോര്‍ജ് നേരിടുന്നത്. എംഎല്‍എ എന്ന നിലയില്‍ കെ.കെ. നായര്‍ പടുത്തുയര്‍ത്തിയ നഗരമാണ് പത്തനംതിട്ട. റിങ് റോഡിന്റെ വീതി കൂട്ടാന്‍ പോലും വീണ തയാറായില്ല. നാലു വര്‍ഷം മുമ്പ് തുടക്കമിട്ട റിങ് റോഡുകളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള അബാന്‍ മേല്‍പാലത്തിന്റെ നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. പാലം നിര്‍മാണം ആരംഭിച്ചതു മുതല്‍ ജനസഞ്ചാരം തടസപ്പെട്ട റോഡിന്റെ അരിക്കിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ കൂടുതലും പൂട്ടേണ്ടി വന്നു. ഉഴുതുമറിച്ച വയല്‍ പോലെ കാല്‍ നട യാത്ര പോലും ദുസഹമായ സ്ഥിതിയിലാണ് നഗരത്തിന്റെ ഈ ഭാഗം.
ഏഴു വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച കോഴഞ്ചേരി പാലം ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ല. കെ.എം. മാണി ധനമന്ത്രിയായിരുന്ന കാലത്ത്, ഇപ്പോള്‍ ബിജെപി നേതാവായ വിക്ടര്‍ ടി. തോമസ് സമര്‍പ്പിച്ച അപേക്ഷയെ തുടര്‍ന്നാണ് പദ്ധതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പാലം നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്താനുള്ള തിരക്കിട്ട നീക്കമാണ് നടക്കുന്നത്. എന്നാല്‍ പ്രാവർത്തികമാകാനുള്ള സാധ്യത കുറവാണ്.
ചുറ്റിനും നിരവധി നഴ്സിങ് കോളേജുകൾ ഉള്ളപ്പോൾ പത്തനംതിട്ടയിൽ മന്ത്രി ആരംഭിച്ച സർക്കാർ നഴ്സിങ് കോളേജ് ഇപ്പോൾ തിരിച്ചടിയായി മാറി. യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കാതെ വാടകക്കെട്ടിടത്തിലെ രണ്ടു മുറികളിൽ ആരംഭിച്ച കോളേജിന് വർഷം രണ്ടു കഴിഞ്ഞിട്ടും കെട്ടിടം നിർമിക്കാൻ കഴിഞ്ഞിട്ടില്ല. ഇതുവരെ കോഴ്സിന് അംഗീകാരം പോലും ലഭിച്ചിട്ടില്ല.
സഭ കൈവിടുന്നു
ഓര്‍ത്തഡോക്‌സ് സഭയുടെ അനുഗ്രഹാശംസകളോടെ രണ്ടു തവണ അധികാരത്തില്‍ എത്തിയ വീണാ ജോര്‍ജിനെ ഇക്കുറി സഭയും കൈവിട്ടതായാണ് സൂചന. മന്ത്രിക്ക് സാധാരണക്കാരുമായി ബന്ധം കുറവാണെന്നും ആക്ഷേപമുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാറില്ല. അതിനാല്‍ വീണയ്‌ക്ക് സീറ്റ് നല്‍കരുതെന്നാണ് അണികളുടെ ആവശ്യം.
















