അര്‍ഹരായ എത്രയോ ആളുകളെ പിന്തള്ളിക്കൊണ്ട് രാഷ്‌ട്രീയ വിധേയത്വത്തിന്റെ പേരില്‍ ലഭിച്ച സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഔദ്യോഗിക പദവികളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഒരുപാട് വേതാളങ്ങള്‍, സമകാലിക കേരളത്തിന്റെ ആലിന്‍ കൊമ്പില്‍ തൂങ്ങിയാടിക്കിടക്കുന്നത് കാണുന്നില്ലേ! സാഹിത്യ അക്കാദമി മുതല്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വരെ കോലായപ്പടികളില്‍ ഇവരുടെ കാഷ്ടം വീണ് നിറഞ്ഞിരിക്കുന്നു.
അന്യോന്യം പുറംചൊറിഞ്ഞും പുരസ്‌കാരപ്പട്ടം പരസ്പരം ചാര്‍ത്തിയും മന്നവേന്ദ്രന്റെ മുഖത്തെ ചന്ദ്രക്കലയ്‌ക്ക് ചായം പൂശിയും കാലക്ഷേപം ചെയ്യുന്ന ഇടങ്കാല്‍ മന്തുള്ള ഈ ദുര്‍നടപ്പുകാര്‍, തങ്ങളുടെ വഴി പിന്തുടരാത്ത എഴുത്തുകാരോട് തികഞ്ഞ പുച്ഛവും അവജ്ഞയുമാണ് കാണിക്കാറുള്ളത്. രാഷ്‌ട്രീയ മേലാളന്മാരുടെ ഇച്ഛയ്‌ക്കനുസരിച്ച് വാ തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്ന ഈ വിചിത്രജീവികളുടെ മനോവൈകൃതത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീജിത്ത് മൂത്തേടത്തിനുണ്ടായ ദുരനുഭവം.
ബാലസാഹിത്യത്തിന് ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച യുവ എഴുത്തുകാരന്‍ ശ്രീജിത്ത് മൂത്തേടത്ത്, മാര്‍ക്സിയന്‍ രാക്ഷസവര്‍ഗത്താല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട, ഭാരതത്തിന്റെ പരമവൈഭവത്തിനായി സ്വയം സേവനമനുഷ്ഠിച്ചിരുന്ന ശുദ്ധനും സാത്വികനുമായ ഒരധ്യാപകന്റെ മകനാണ്. രാത്രിയില്‍ വീട്ടുവരാന്തയില്‍ അറുകൊല ചെയ്യപ്പെട്ട തന്റെ പിതാവിന്റെ ചോരയില്‍ കുതിര്‍ന്ന മൃതദേഹം കണ്ട് പതറിത്തറിച്ചുപോയ ആ ബാലമനസ്സ്, വിധിയുടെ ആഘാതത്തില്‍നിന്ന് മുക്തി നേടിയത് എഴുത്തിന്റെ ജീവനൗഷധം കൊണ്ടാണ്. ആ പ്രതിഭയിലെ സര്‍ഗവൈഭവത്തില്‍ വിരിഞ്ഞ പുഷ്പമാണ് അഖിലേന്ത്യാ പുരസ്‌കാരം ലഭിച്ച ബാലസാഹിത്യ നോവല്‍.
ഏതൊരു ബാലമനസ്സിനേയും ഒരു മായിക ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോവുന്ന കൃതി. വിഷാദമകറ്റി പ്രസാദാത്മകതയിലേക്ക് ഉപനയിക്കുന്ന രചനാവൈഭവം. കുട്ടികളോട് സംവദിക്കാന്‍ കഴിയുന്ന ലളിതസരള ഭാഷ. ഭാവനയുടെ വിശാലതയിലേക്ക് പറക്കുന്ന കഥാപാത്രങ്ങള്‍. ഉദ്വേഗജനകമായ കഥാഗതികള്‍. കഥനപ്പെരുമയുടെ ചാരുത.
വാമപക്ഷം ചരിഞ്ഞു നടക്കാത്തവനായിട്ടും കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രീജിത്തിന്റെ നോവലിന് അവാര്‍ഡ് കൊടുക്കാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്നത് ആ നോ
വലിന്റെ മികവ് ഒന്നുകൊണ്ടു മാത്രമാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതിയെ അവഗണിച്ചാലുണ്ടാവുന്ന അവമതിപ്പിനെക്കുറിച്ചുള്ള ശങ്കയും അതിന് പ്രേരണയായി.
എന്നാല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരപ്പട്ടികയില്‍ ഭൈമികാമുകനായി മേല്‍പ്പടി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അമരക്കാരന്റെ പുസ്തകവും ഉണ്ടായിരുന്നത്രേ. ഗണിതപടുവാണ്, നൂറ്റിക്കണക്കിന് പുസ്തകങ്ങള്‍ രചിച്ച വൃദ്ധ എഴുത്താളന്‍. ബാലര്‍ക്ക് വഴങ്ങാത്ത വരട്ടുഭാഷയില്‍ എഴുതപ്പെട്ട ബാലസാഹിത്യ കൃതികള്‍! സ്‌കൂള്‍ ലൈബ്രറികളിലെ അലമാരകളില്‍ വാലന്‍പുഴുവിന്റെ ഇഷ്ടഭക്ഷണം. കുട്ടികള്‍ എടുത്തു തിരിച്ചും മറിച്ചും നോക്കി അവിടെത്തന്നെ വയ്‌ക്കുന്നതിനാല്‍ പൊടിപിടിക്കാറില്ല. ഒറ്റക്കുട്ടിക്കും വായനാഗുണം കിട്ടാത്ത ഈ പുസ്തകക്കോലങ്ങള്‍ നിരവധി അവാര്‍ഡുകള്‍ കാലാകാലങ്ങളിലായി തരാതരം സംഘടിപ്പിച്ചിട്ടുണ്ട്.
എന്നിട്ടും ആര്‍ത്തി തീരാതെയാണ് ഭരണവര്‍ഗ കൃപാകരങ്ങള്‍ കൊണ്ട് കേന്ദ്ര സാഹിത്യപ്പട്ടത്തിനായി തള്ളിക്കയറിയത്. ഭാഗ്യവശാല്‍ മികച്ച കൃതിയെ പിന്തള്ളി വരട്ടു കൃതിക്ക് പുരസ്‌കാരം കൊടുത്താല്‍ തങ്ങള്‍ കൊള്ളരുതാത്തവരായി മുദ്രകുത്തപ്പെടും എന്ന് അക്കാദമിയുടെ കേന്ദ്രവിശാരദന്മാര്‍ കരുതിക്കാണണം. അങ്ങിനെ ശ്രീജിത്തിന് അര്‍ഹതപ്പെട്ട പുരസ്‌കാരം ലഭിച്ചു. തന്റെ പുസ്തകം പിന്തള്ളി പുരസ്‌കാരം നേടിയ ആള്‍ക്കുതന്നെ തന്റെ സ്ഥാപനത്തിന്റെ പുരസ്‌കാരം കൊടുക്കേണ്ടി വരിക, ആ ചടങ്ങിന്റെ ഫോട്ടോഷൂട്ടിലും അയാള്‍ക്ക് പിറകെ തനിക്ക് നില്‍ക്കേണ്ടി വരികഈ എഴുപത്തിയാറാം വയസ്സില്‍ ഇതില്‍പ്പരം ഒരു നിര്‍ഭാഗ്യം വന്നുപെടാനുണ്ടോ! അവാര്‍ഡ് ജേതാവിനെ ഫോണ്‍ വിളിച്ച് നാല് അധമപ്രയോഗം നടത്തി തൃപ്തിയടയാന്‍ ടിയാന്‍ ശ്രമിച്ചതില്‍ കുറ്റം പറയാനൊക്കുമോ? ആ വൃദ്ധഹൃദയം അങ്ങിനെയെങ്കിലും തൃപ്തിയടയട്ടെ.
പള്ളിഅറകളില്‍ ശ്രീപദം ധരിച്ച് സുഖജീവിതം നയിക്കുന്ന ഇത്തരക്കാര്‍ ഓര്‍ക്കുക: കാലം നിങ്ങള്‍ക്കായി ചില കിരീടങ്ങള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത് മുള്ളുകൊണ്ടുള്ളതായിരിക്കില്ല, ചീഞ്ഞ മനുഷ്യവിസര്‍ജ്യത്താല്‍ പണിതതായിരിക്കും.
















