നന്മണ്ട: ബാലഗോകുലം മുൻ സംസ്ഥാന അദ്ധ്യക്ഷനും എഴുത്തുകാരനും പ്രഭാഷകനും കവിയുമായ നന്മണ്ട മാവരുകണ്ടി മുക്ക് തറോൽ നിർമ്മാല്യത്തിൽ തട്ടുംപുറായിൽ ടി.പി രാജൻ മാസ്റ്റർ (70) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.
അഞ്ച് പതിറ്റാണ്ടിലേറെ കാലം കോഴിക്കോട് ജില്ലയിൽ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘം
ഭാരതീയ വിചാരകേന്ദ്രം, തപസ്യ തുടങ്ങിയ സംഘടകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1955 ഒക്ടോബർ മാസം നന്മണ്ടയിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മലയാളത്തിൽ ബിരുദം നേടി. ടിടിസി കഴിഞ്ഞ ശേഷം മലപ്പുറം ജില്ലയിൽ സ്വകാര്യ സ്കൂളിൽ അദ്ധ്യാപകനായി. പിന്നീടാണ് സർക്കാർ ജോലി ലഭിച്ച് കോഴിക്കോട്ട് അദ്ധ്യാപകനായത്.
ഉണ്ണികുളം ജിഎൽ പി സ്കൂൾ റിട്ട. പ്രധാന അദ്ധ്യാപകനായിരുന്നു. 1965 ൽ നന്മണ്ട വിവേകാനന്ദ ശാഖയിൽ സ്വയം സേവകനായാണ് രാഷ്‌ട്രീയ സ്വയം സേവക സംഘത്തിലേക്ക് പ്രവേശിക്കുന്നത്. ശാഖ, മണ്ഡലം, താലൂക്ക്, ജില്ലാ തലത്തിൽ വിവിധ ചുമതല വഹിച്ചു. മൂന്ന് വർഷം ഗ്രാമ ജില്ലാ സഹ കാര്യവാഹായും പ്രവർത്തിച്ചു. തുടർന്നാണ് കുട്ടികളുടെ മഹാ പ്രസ്ഥാനമായ ബാലഗോകുലത്തിലേക്ക് പ്രവേശിക്കുന്നത്. പ്രാദേശിക തലത്തിൽ ബാലഗോകുലങ്ങൾ തുടങ്ങിയായിരുന്നു പ്രവർത്തനം. തുടർന്ന് ജില്ലാ – സംസ്ഥാന രംഗത്ത് നിറസാന്നിധ്യമായി. അഞ്ച് വർഷക്കാലം സംസ്ഥാന അദ്ധ്യക്ഷനായി.
എട്ടുവർഷത്തോളമായി ചികിത്സയിലായിരുന്നു. ഡയാലിസീസിന് വിധേയനായിരുന്നപ്പോഴും ജില്ലയിൽ വിവിധ പരിപാടികളിൽ രാജൻ മാസ്റ്റർ സജീവമായിരുന്നു. പുഷ്പ (റിട്ട. സെയിൽ ടാക്സ് കോഴിക്കോട്)യാണ് ഭാര്യ. നന്ദകിഷോർ (സേഫ്റ്റി ഓഫീസർ മുബൈ), നിവേദിത (ദൽഹി ജെ എൻ യു പി.ജി വിദ്യാർത്ഥി) എന്നിവർ മക്കളാണ്.
പരേതനായ ശ്രീധരനാണ് അച്ഛൻ. അമ്മ : പരേതയായ ചീരു. ശാന്തകുമാരി, സുമതി എന്നിവർ സഹോദരങ്ങളാണ്.
















