തിരുവനന്തപുരം: കഴക്കൂട്ടം CSI മിഷൻ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിൽ പരാതി. ശസ്ത്രക്രിയയ്‌ക്ക് ശേഷം തുണിക്കഷ്ണം വയറ്റിൽ വച്ച് തുന്നിക്കെട്ടി. മേനംകുളം സ്വദേശി ഷീബ പ്രമോദിന്റെ ശരീരത്തിൽ നിന്നുമാണ് തുണിക്കഷ്ണണം കണ്ടെത്തിയത്.
ഡിസംബർ മൂന്നിനാണ് ഷീബ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ അപ്പൻ്റിസൈറ്റിസ് ആണെന്ന് തിരിച്ചറിയുകയും, അത് പഴുത്ത് പൊട്ടുകയും ചെയ്തിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയയ്‌ക്ക് ശേഷം ഡിസംബർ 12ന് ആശുപത്രി വിടുകയും ചെയ്തു. എന്നാൽ മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.
വേദനയും പഴുപ്പും കൂടിയതോടെ മറ്റൊരു ആശുപത്രിയിൽ ഷീബ പ്രമോദ് ചികിത്സ തേടുകയായിരുന്നു. ഇവിടെ വച്ച് നടത്തിയ പരിശോധനയിലാണ് തുണിക്കഷ്ണം കണ്ടെത്തിയത്. തുടർന്ന് കഴക്കൂട്ടം CSI മിഷൻ ആശുപത്രിയിലെത്തുകയും വയറ്റിൽ നിന്നും തുണിക്കഷ്ണം നീക്കം ചെയ്യുകയുമായിരുന്നു. മൂന്ന് മാസത്തോളം കഠിനമായ വേദനയാണ് അനുഭവിച്ചതെന്ന് ഷീബ പറയുന്നു. മുഖ്യമന്ത്രിക്കടക്കം ഷീബ പരാതി നൽകിയിട്ടുണ്ട്.
ആശുപത്രിക്കെതിരെ നിയമപോരാട്ടം നടത്താനാണ് ഷീബയുടെ തീരുമാനം. തുണി എങ്ങനെ വയറ്റിൽ കുടുങ്ങിയതെന്ന് അറിയില്ലെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പറയുന്നത്. മറ്റ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സംഭവിച്ചതാകാമെന്നും ഡോക്ടർ പറയുന്നു.
















