ടെഹ്റാൻ : ദീർഘകാല യുദ്ധത്തിന് ഇറാൻ പൂർണ്ണമായും സജ്ജമാണെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രസ്താവിച്ചു. യുദ്ധത്തിൽ ഇതുവരെ ഉപയോഗിക്കാത്ത നൂതന ആയുധങ്ങൾ ഇറാന്റെ കൈവശമുണ്ടെന്ന് ഐആർജിസി വക്താവ് പറഞ്ഞു.
പുതിയ ആക്രമണങ്ങളിൽ ഇറാന്റെ ശത്രുക്കൾ വേദനാജനകമായ പ്രഹരങ്ങൾ പ്രതീക്ഷിക്കണമെന്ന് ബ്രിഗേഡിയർ ജനറൽ അലി മുഹമ്മദ് നൈനി പറഞ്ഞു. പുതിയ ഇറാനിയൻ ആയുധങ്ങൾ വരാനിരിക്കുന്നുണ്ടെന്നും എന്നാൽ ഈ സാങ്കേതികവിദ്യകൾ ഇതുവരെ വലിയ തോതിൽ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം തന്നെ ഇറാനുമായുള്ള യുദ്ധത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞു. “എനിക്ക് ഒന്നിനും സമയപരിധിയില്ല. അത് പൂർത്തിയാക്കണം,” -ട്രംപ് ടൈം മാഗസിനോട് പറഞ്ഞു.
മുമ്പ് യുദ്ധം നാലോ അഞ്ചോ ആഴ്ച നീണ്ടുനിൽക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ രാജ്യത്തിനുള്ളിൽ ട്രംപിന് മേലുള്ള രാഷ്‌ട്രീയ സമ്മർദ്ദം വർദ്ധിക്കുകയോ തന്റെ ലക്ഷ്യം പൂർത്തീകരിച്ചുവെന്ന് അദ്ദേഹം തീരുമാനിക്കുകയോ ചെയ്താൽ ഈ സമയക്രമം മാറിയേക്കാമെന്ന് വിദഗ്‌ദ്ധർ സൂചിപ്പിക്കുന്നുണ്ട്.
















