മനാമ: ഗൾഫ് മേഖലയിൽ ആക്രമണം ശക്തമാക്കി ഇറാൻ. ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ പാർപ്പിട സമുച്ചയങ്ങൾക്കും രണ്ട് ഹോട്ടലുകൾക്കും നേരെ മിസൈൽ ആക്രമണം നടന്നതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആളപായം ഉണ്ടായിട്ടില്ലെങ്കിലും കെട്ടിടങ്ങൾക്ക് സാരമായ നാശനഷ്ടമുണ്ടായതായി അധികൃതർ വ്യക്തമാക്കി. ഇതിനിടെ, ബഹ്റൈനിലെ മാഅമീർ മേഖലയിൽ ഇന്നലെ നടന്ന ഇറാൻ മിസൈൽ ആക്രമണത്തിൽ എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെ തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി.
അതേസമയം സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ വഴി തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രിൻസ് സുൽത്താൻ എയർബേസ് ലക്ഷ്യമിട്ടാണ് മിസൈലുകൾ എത്തിയത് എന്നും അധികൃതർ അറിയിച്ചു.
അതേസമയം, ഇറാനെതിരെ അമേരിക്ക ശക്തമായ തിരിച്ചടി തുടരുകയാണെന്ന് യുഎസ് സൈനിക നേതൃത്വം അറിയിച്ചു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ 90 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് ഹെഡ് ബ്രാഡ് കൂപ്പർ പറഞ്ഞു. ഡ്രോൺ ആക്രമണങ്ങളും 83 ശതമാനം വരെ കുറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
ഇറാൻ നാവികസേനയ്‌ക്കെതിരായ ആക്രമണങ്ങൾ അമേരിക്ക കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും ഇതുവരെ ഇറാന്റെ കുറഞ്ഞത് 30 കപ്പലുകൾ അമേരിക്ക തകർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡ്രോൺ കാരിയർ ഉൾപ്പെടെയുള്ള കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ നിർമ്മാണ ശേഷി പുനർനിർമ്മിക്കാനാകാത്തവിധം തകർക്കണമെന്നതാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ നിർദേശമെന്നും, ഭാവിയിൽ മിസൈൽ നിർമ്മിക്കാൻ ഇറാന് കഴിയാത്തവിധം നടപടികൾ സ്വീകരിക്കുകയാണെന്നും ബ്രാഡ് കൂപ്പർ കൂട്ടിച്ചേർത്തു.
















