മലയാളം ഭരണഭാഷയാക്കുന്ന സമഗ്ര മലയാള ഭാഷാ ബില്ലില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഒപ്പുവച്ചതോടെ പുതിയൊരു ചരിത്രം പിറന്നിരിക്കുന്നു. കോടതി ഭാഷയും സര്‍ക്കാര്‍ ഉത്തരവുകളും മറ്റും മലയാളത്തില്‍ ലഭ്യമാക്കുന്നതും, സര്‍വകലാശാലാ പാഠ്യപദ്ധതികളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതും ഉള്‍പ്പെടെ ഒട്ടേറെ വ്യവസ്ഥകള്‍ അടങ്ങുന്നതാണ് മലയാള ഭരണഭാഷ ബില്‍. ഇതോടെ ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ മലയാള പഠനം നിര്‍ബന്ധമാക്കും. സര്‍വകലാശാലാ പാഠ്യപദ്ധതികളില്‍ മലയാളം നിര്‍ബന്ധിത പേപ്പറായി പരിഗണിക്കും. പിഎസ്സി പരീക്ഷകളും മലയാളത്തിലേക്ക് മാറ്റും. ചില പരീക്ഷകള്‍ മാത്രമായിരിക്കും മറ്റ് ഭാഷകളില്‍ നടത്തുക. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും.
ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ നിയമം ഉടന്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും.
സര്‍വകലാശാലാ പാഠ്യക്രമങ്ങളില്‍ മലയാളം ഒരു പേപ്പറായി പരിഗണിക്കുക, കോടതിഭാഷ, സര്‍ക്കാര്‍ ഉത്തരവുകള്‍ തുടങ്ങിയവ മലയാളത്തിലാക്കുക, മലയാളം പഠനഭാഷയാക്കിയവര്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകളില്‍ സംവരണം നല്‍കുക തുടങ്ങിയവയാണ് ബില്ലിലെ മറ്റ് വ്യവസ്ഥകള്‍. പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെല്ലാം ഇവ നടപ്പിലാക്കും. മലയാള ഭാഷാ ബില്‍ പാസാക്കണമെന്ന് പ്രമുഖ സാംസ്‌കാരിക നായകന്മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും, ബില്ലില്‍ ഒപ്പിടണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
1969ലെ കേരള ഔദ്യോഗിക ഭാഷകള്‍ ആക്ട് പ്രകാരം സംസ്ഥാനത്ത് ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളായിരുന്നു. അതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
ക്ലാസിക് ഭാഷയായി അംഗീകരിക്കപ്പെട്ട മലയാളത്തിന് ഇനി പുതിയ ഔന്നത്യം കൈവരും. പുതിയ തലമുറ മലയാളഭാഷയോട് കൂടുതല്‍ അടുക്കുകയും ചെയ്യും. ഇംഗ്ലീഷിനോടുള്ള അനാവശ്യമായ വിധേയത്വത്തില്‍ നിന്ന് മോചനം നേടുകയും, സംസ്‌കാരത്തോടുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കോടതി വ്യവഹാരങ്ങള്‍ മലയാളത്തിലാവുന്നതോടെ സാധാരണക്കാര്‍ക്ക് നീതി ലഭിക്കും. ഭാഷാ വ്യവഹാരം സുതാര്യമാകുന്നതോടെ സര്‍ക്കാര്‍ നടപടികളുമായി ബന്ധപ്പെട്ട ചൂഷണങ്ങളില്‍ നിന്ന് ജനങ്ങള്‍ വലിയ തോതില്‍ മോചനം നേടും. അഴിമതി കുറയാന്‍ വഴിയൊരുക്കും.
മലയാള ഭാഷാ ബില്ലിനെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കം ചിലര്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. ബില്ലിനെ ചൊല്ലി കേരള വിരുദ്ധ പ്രചാരണവും കര്‍ണാടകയില്‍ ശക്തമാക്കിയിരുന്നു.
എന്നാല്‍ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ബില്ലായതിനാല്‍ ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ഭാഷ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനാവണം. എന്നാല്‍ ഭിന്നിപ്പിനുള്ള ആയുധമാക്കുകയാണ് തല്‍പ്പരകക്ഷികള്‍ ചെയ്യുന്നത്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം തന്നെ തെറ്റായ നടപടിയായിരുന്നു. ഇതിന്റെ ഫലമായി അനാവശ്യ ഭിന്നിപ്പുകള്‍ ജനങ്ങളിലുണ്ടായി. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമൊക്കെ ഹിന്ദി ഭാഷയോടുള്ള വിരോധം ഇതിന്റെ തുടര്‍ച്ചയായിരുന്നു.
ഭാരതം ഭാഷകളുടെ നാടാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കുന്ന രാജ്യം ഭാരതമാണ്. അഞ്ഞൂറിലേറെ ഭാഷകള്‍ ഇവിടെ വ്യവഹാരത്തിലുണ്ട്. ഒരൊറ്റ ഭാഷയും ഒരു ലിപിയും മാത്രം സ്വന്തമായുള്ള പാശ്ചാത്യ നാടുകള്‍ക്ക് തീര്‍ത്തും അപരിചിതമായ സാഹചര്യമാണിത്. ഭാരതത്തെ സംബന്ധിച്ചിടത്തോളം പ്രാദേശിക ഭാഷ എന്നൊന്നില്ല. എല്ലാം ഭാരതീയ ഭാഷകളാണ്. ഹിന്ദിയെ നിയമപരമായി രാഷ്‌ട്ര ഭാഷയായി കരുതുന്നുണ്ടെങ്കിലും വലുതും ചെറുതുമായ എല്ലാ ഭാഷകളും രാഷ്‌ട്രഭാഷകളാണ്. മലയാളം ഭരണ ഭാഷയാകുന്നതോടെ കേരളത്തിനകത്തും പുറത്തും അതിന് കൂടുതല്‍ അംഗീകാരം ലഭിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
















