കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന്റെ സന്തോഷം മുറ്റിനില്‍ക്കുന്ന ഈ അവസരത്തില്‍ തന്നെയാണ് മലയാളഭാഷാ ബില്ലിനും അനുമതി നല്‍കാന്‍ കേന്ദ്രം ആലോചിക്കുന്നത്. പതിമൂന്നാം നിയമസഭ പാസാക്കി അംഗീകാരത്തിനായി രാഷ്‌ട്രപതിക്ക് അയച്ചിരുന്ന ബില്ല്, 1963-ലെ ഔദ്യോഗിക ഭാഷാ നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായവ ഒഴിവാക്കി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് തിരിച്ചയച്ചിരുന്നു. തെരഞ്ഞെടുപ്പ് ആസന്നമായ ഈ സമയത്ത് കേരള സര്‍ക്കാര്‍ വീണ്ടും ഭാഷാ നിയമം പാസാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പല കാര്യങ്ങളും അതില്‍ പരിഗണിച്ചിട്ടുണ്ട് എന്നത് ആശാവഹമാണ്.
ഭാരത ഭരണഘടനയ്‌ക്ക് വിധേയമായി കേരളത്തിന്റെ ഔദ്യോഗിക ഭാഷയായി മലയാളത്തെ ശക്തമായി സ്ഥാപിക്കുകയും, എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മലയാളത്തിന്റെ പ്രയോഗം വ്യാപിപ്പിക്കുകയും ചെയ്യുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ നിയമം അവതരിപ്പിക്കപ്പെടുന്നത്. ഭാഷയുടെ വളര്‍ച്ച, വ്യാപനം, പരിപോഷണം, പരിപാലനം എന്നിവ ഉറപ്പുവരുത്താനുള്ള ഈ പ്രയത്‌നം ഭാഷാപ്രേമികളെ സംബന്ധിച്ചിടത്തോളം തത്വത്തില്‍ സ്വാഗതാര്‍ഹമാണ്.
നാമകരണം, നിര്‍വചനങ്ങള്‍, ഉള്‍ക്കൊള്ളല്‍
ഒരു ഭാഷാ നിയമം വിജയകരമാകുന്നത് അതിന്റെ അന്തസത്തയും പ്രവര്‍ത്തനരീതികളും തമ്മിലുള്ള ഏകോപനത്തിലൂടെയാണ്. അതിനാല്‍ ബില്ലിലെ ചില ഉപവകുപ്പുകള്‍ക്ക് അനുബന്ധമായി നിര്‍ദേശിക്കപ്പെടുന്ന ഭേദഗതികള്‍ ഉള്‍ക്കൊള്ളലും പ്രായോഗികതയും ഉറപ്പുവരുത്തേണ്ടതുണ്ട്.
നാമകരണം: നിയമത്തിന്റെ ചുരുക്കപ്പേര് ‘2025-ലെ മലയാളഭാഷാ ആക്ട്’ എന്നതിന് പകരം ‘2025-ലെ കേരളസംസ്ഥാന ഭാഷാ നിയമം’ എന്നാക്കുന്നത് ഉചിതമാണ്. ‘ആക്ട്’ എന്ന ഇംഗ്ലീഷ് പദത്തിന് പകരം ‘നിയമം’ എന്ന പദം പ്രയോഗിക്കുന്നത് തന്നെ ഈ നിയമത്തിന്റെ ആത്മാവിനോട് നീതിപുലര്‍ത്തുന്ന സമീപനമായിരിക്കും.
ഭാഷാ വൈവിധ്യം: നിര്‍വ്വചനങ്ങളില്‍ തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളോടൊപ്പം ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുന്ന മറ്റ് ഭാഷകളും, പ്രത്യേകിച്ച് കേരളത്തില്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന കൊങ്കിണി, ഗുജറാത്തി തുടങ്ങിയവയും പരിഗണിക്കപ്പെടണം.
തദ്ദേശീയ ഭാഷകള്‍: വനവാസി സമൂഹങ്ങളുടെയും പ്രത്യേക പ്രദേശങ്ങളിലെ തദ്ദേശീയ ഭാഷകളെയും നിയമപരിധിയില്‍ ഉള്‍പ്പെടുത്തി സംരക്ഷണ വ്യവസ്ഥകള്‍ ഒരുക്കണം. ഒരു ഭാഷയെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മറ്റൊന്നിനെ അവഗണിക്കാതിരിക്കുക എന്നതാണ് ഭരണഘടനാ ആത്മാവ്.
ഭാഷാ വികസന വകുപ്പും ഡയറക്ടറേറ്റും
നിലവിലുള്ള ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പിനെ മലയാളഭാഷാ വികസന വകുപ്പായി പുതുക്കിപ്പണിയുന്നതും ഡയറക്ടറേറ്റ് രൂപീകരിക്കുന്നതും സ്വാഗതാര്‍ഹമാണ്. എന്നാല്‍, അതിന്റെ ഘടനയില്‍ വിവിധ വകുപ്പ് പ്രാതിനിധ്യത്തോടൊപ്പം വൈവിധ്യമാര്‍ന്ന ഭാഷാ വിഭാഗങ്ങളുടെ പ്രാതിനിധ്യവും ഉറപ്പുവരുത്തേണ്ടതുണ്ട്.
ഔദ്യോഗിക ഭാഷയുടെ ഉപയോഗം
ഔദ്യോഗിക ഭാഷാ ഉപയോഗം ഏകപക്ഷീയമാകരുത്. ഭൂരിപക്ഷ ഭാഷയായ ഹിന്ദി കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നു എന്ന് വിമര്‍ശിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ നടപ്പാക്കുന്ന ഔദ്യോഗിക ഭാഷ നിയമ നിര്‍മാണങ്ങളില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
ഔദ്യോഗിക പ്രസിദ്ധീകരണങ്ങള്‍ മലയാളത്തോടൊപ്പം ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കണം എന്ന വ്യവസ്ഥയില്‍, ‘ഇംഗ്ലീഷ്’ എന്നതിന് പകരം കേരളത്തില്‍ പ്രചാരത്തിലുള്ള എട്ടാം പട്ടികയില്‍ ഉള്‍പ്പെട്ട ഭാഷകളിലും പ്രസിദ്ധീകരണം സാധ്യമാക്കുക എന്ന രീതിയിലേക്ക് ഭേദഗതി പരിഗണിക്കാവുന്നതാണ്. അതുപോലെ, ‘ഇംഗ്ലീഷ് ഉപയോഗിക്കേണ്ട സാഹചര്യം’ എന്നതിന് പകരം ‘ഇംഗ്ലീഷോ മറ്റ് ആവശ്യാനുസൃത ഭാഷകളോ’ എന്ന രൂപം സ്വീകരിക്കുന്നത് കൂടുതല്‍ യുക്തിസഹമാകും.
വിദ്യാഭ്യാസരംഗം: മാതൃഭാഷാ സംരക്ഷണവും മലയാളപഠനവും
തമിഴ്, കന്നഡ, സംസ്‌കൃതം എന്നിവ മാധ്യമമായ വിദ്യാലയങ്ങളില്‍ ആ ഭാഷകള്‍ ഒന്നാം ഭാഷയായി തുടരുന്നതില്‍ തടസ്സമുണ്ടാകരുത്. അതോടൊപ്പം അവിടെയും മലയാളം പഠിക്കാനുള്ള സൗകര്യം ഒരുക്കണം. അന്യരാജ്യങ്ങളില്‍ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ വരുന്ന മലയാളികളല്ലാത്ത കുട്ടികള്‍ക്ക് മലയാളം പഠിക്കാന്‍ അവസരം നല്‍കണം. ഭാഷാ ഏകീകരണമല്ല, മറിച്ച് സാത്മീകരണമാണ് നടക്കേണ്ടത്.
കോടതി ഭാഷ: കീഴ്‌ക്കോടതി മുതല്‍ ഹൈക്കോടതി വരെ
കീഴ്‌ക്കോടതികളില്‍ മലയാളം പ്രയോഗിക്കുന്നതിനോടൊപ്പം ഹൈക്കോടതിയിലും ആവശ്യാനുസരണം മലയാളം ഉപയോഗിക്കാന്‍ നടപടിക്രമങ്ങള്‍ ആരംഭിക്കണം. സുപ്രീംകോടതി ജഡ്ജിമാര്‍ അടക്കം ഭാരതീയ ഭാഷകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍, കേരള ഹൈക്കോടതിയിലും മലയാളഭാഷാ പ്രയോഗത്തിന് നിയമപരമായ സാഹചര്യം ഒരുക്കേണ്ടത് ഈ നിയമനിര്‍മാണത്തിന്റെ ഭാഗമാകണം.
വിവരസാങ്കേതിക മേഖലയും സര്‍ക്കാര്‍ മാതൃകയും
ഡിജിറ്റല്‍ ഭരണവും ഇ-ഗവേണന്‍സും മലയാള സൗഹൃദമാകണം. സര്‍ക്കാര്‍ തന്നെ മാതൃകയായി മാറണം. സര്‍ക്കാര്‍ പദ്ധതികളുടെ നാമകരണം, ഔദ്യോഗിക കലണ്ടറുകള്‍, നയങ്ങള്‍ എല്ലാം മലയാളത്തിന്റെ തനിമയുള്ളതാകണം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പൊതുവിദ്യാലയങ്ങളില്‍ മലയാളം പഠിക്കുന്ന കുട്ടികളുടെ ശതമാനം കുറഞ്ഞുവരുന്നത് ഗൗരവകരമാണ്. ഇംഗ്ലീഷ് മാധ്യമത്തെ അമിതമായി പ്രോത്സാഹിപ്പിക്കുന്ന നയം തുടര്‍ന്നുകൊണ്ട് മലയാളത്തെ ഭരണഭാഷയായി വിജയിപ്പിക്കുക പ്രായോഗികമല്ല.
ഭാരതത്തിലെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണ്. ഒരു ഭാഷയെയും വിവേചനത്തിനോ വിഭജനത്തിനോ ഉപകരണമാക്കാതെ, മലയാളത്തിന്റെ തനിമയും സംസ്‌കാരവും പൈതൃകവും സംരക്ഷിക്കപ്പെടണം. പെറ്റമ്മയ്‌ക്ക് വേണ്ടി പോറ്റമ്മയെയോ, പോറ്റമ്മയ്‌ക്ക് വേണ്ടി പെറ്റമ്മയെയോ ഉപേക്ഷിക്കുന്നതല്ല നമ്മുടെ സംസ്‌കാരം. ദേവകിയെയും യശോദയെയും അമ്മയായി കണ്ട് കൃഷ്ണന്‍ പുലര്‍ത്തിയ കാഴ്ചപ്പാടാണ് കാലം ആവശ്യപ്പെടുന്നത്.
(ഭാരതീയ ഭാഷാ മഞ്ച് കേന്ദ്ര ട്രസ്റ്റിയും വിദ്യാഭ്യാസ വികാസ കേന്ദ്രം ദേശീയ സംയോജകനുമാണ് ലേഖകന്‍)











