മുംബൈ: റംസാൻ ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെങ്കിലും, വിശുദ്ധ മാസത്തിൽ എവിടെയും നിസ്‌കാരം നടത്താൻ വിശ്വാസികൾക്ക് മതപരമായ അവകാശമുണ്ടെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ ബി.പി. കൊളബവല്ല, ഫിർദോഷ് പൂനിവല്ല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ വെയിറ്റിങ് ഷെഡിൽ നമാസിന് സ്ഥലം അനുവദിക്കണണെമന്ന ആവശ്യത്തിലുള്ള ഹർജി തീർപ്പാക്കുകയായിരുന്നു കോടതി.
വിമാനത്താവള സുരക്ഷയുടെ വശം ആവർത്തിച്ച് ഊന്നിപ്പറഞ്ഞ ഹൈക്കോടതി, ജാഗ്രത കാറ്റിൽ പറത്തില്ലെന്ന് പറഞ്ഞു.
‘ലോകത്ത് എവിടെയും ഇതുപോലൊന്ന് ഞങ്ങൾ കണ്ടിട്ടില്ല. വിമാനത്താവളത്തിന് സമീപം ഇതുപോലൊന്ന് നിങ്ങൾക്ക് അനുവദിക്കാനാവില്ല,’ കോടതി കൂട്ടിച്ചേർത്തു.
ഒരേ സ്ഥലത്ത് പ്രാർത്ഥന നടത്താനുള്ള അവകാശം ഹർജിക്കാർക്ക് അവകാശപ്പെടാൻ കഴിയില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
‘നിങ്ങൾക്ക് (ഹർജിക്കാർക്ക്) സ്ഥലം തീരുമാനിക്കാൻ കഴിയില്ല. നാളെ ഓവൽ മൈതാനത്തിന്റെ (ദക്ഷിണ മുംബൈയിലെ ഒരു വിനോദ സ്ഥലം) നടുവിൽ നിന്ന് പ്രാർത്ഥന നടത്തണമെന്ന് നിങ്ങൾ പറയും. അത് സാധ്യമല്ല,’ കോടതി നിരീക്ഷിച്ചു.
റംസാൻ ഹർജിക്കാരുടെ മതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും, ഏത് സ്ഥലത്തും പ്രാർത്ഥന നടത്തുന്നത് മതപരമായ അവകാശമല്ലെന്ന് ബെഞ്ച് തറപ്പിച്ചു പറഞ്ഞു.
‘ഒരു ദിവസം അഞ്ച് നേരം പ്രാർത്ഥന നടത്തുന്നതിൽ നിന്ന് ആരും നിങ്ങളെ തടയുന്നില്ല, പക്ഷേ അത് എവിടെയും സംഭവിക്കാൻ പാടില്ല. സുരക്ഷാ ആശങ്കകൾ ഗുരുതരമാണ്,’ ഹൈക്കോടതി പറഞ്ഞു.
















