കൊച്ചി: ക്രിസതുമസ് – പുതുവത്സര ബംബര്‍ 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിനര്‍ഹനാണെന്ന് അവകാശപ്പെട്ട് റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.പിറവം പാഴൂര്‍ കോട്ടപ്പുറത്ത് വീട്ടില്‍ കെ കെ സജിമോനാണ് ടിക്കറ്റ് നഷ്ടപ്പെട്ടെന്ന പരാതിയുമായി കോടതിയ സമീപിച്ചത്. പൊലീസിലും പരാതി നല്‍കിയിരുന്നു. ജനുവരി 24നായിരുന്നു ബംബര്‍ നറുക്കെടുപ്പ് നടന്നത്. XC 138455 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത്.
ഡിസംബര്‍ ഒന്നിന് ഭാര്യയുടെ മുണ്ടക്കയത്തുളള ബന്ധുവീട്ടില്‍ പോയപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ടിക്കറ്റ് എടുത്തു.ടിക്കറ്റിന്റെ പുറത്തായി വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
പൊലീസില്‍ നിന്ന് വിരമിച്ചശേഷം ട്രാവലര്‍ സര്‍വീസ് നടത്തുന്ന തന്റെ വാഹനത്തില്‍ ശബരിമലയ്‌ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ തീര്‍ത്ഥാടകര്‍ നെയ്‌പാത്രം വണ്ടിയില്‍ മറന്നുവച്ചു. താന്‍ വാങ്ങിയ ടിക്കറ്റ് ഈ പാത്രത്തിനടിയില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് സജിമോന്‍ വാദിച്ചത്. പിന്നീട് ഈ തീര്‍ത്ഥാടകര്‍ ആവശ്യപ്പെട്ടപ്രകാരം നെയ്‌പാത്രം കൊറിയര്‍ ചെയ്തുനല്‍കി. എന്നാല്‍ ഇതിനൊപ്പം ടിക്കറ്റും അറിയാതെ പെട്ടുപോയെന്നാണ് സജിമോന്‍ പറഞ്ഞത്.
പിറവത്തെ സ്ഥാപനത്തില്‍ നിന്ന് ജനുവരി 30നാണ് നെയ്‌പാത്രം കൊറിയര്‍ ചെയ്തത്. പാത്രത്തിനടിയില്‍ ലോട്ടറി ടിക്കറ്റ് സൂക്ഷിച്ചിരുന്നത് ഓര്‍മ്മ വന്ന സജിമോന്‍ ഫെബ്രുവരി ഒന്നിന് കൊറിയര്‍ സ്ഥാപനത്തെ സമീപിച്ച് പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും അത് ഡെലിവറി ചെയ്‌തെന്നാണ് അറിഞ്ഞത്.ഫെബ്രുവരി നാലിന് വിശാഖപട്ടണത്തെ ഉടമയ്‌ക്ക് പാത്രം ലഭിച്ചു. സജിമോന്‍ പരാതി നല്‍കിയത് പ്രകാരം പിറവം പൊലീസ് കൊറിയര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തിയിരുന്നു. ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും ലോട്ടറി വകുപ്പിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് സജിമോന്‍ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ യഥാര്‍ത്ഥ വിജയി ഹാജരാക്കിയ ടിക്കറ്റിന്റെ വിശദാംശങ്ങള്‍ ലോട്ടറി വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചു. ലോട്ടറി വകുപ്പ് ശാസ്ത്രീയ പരിശോധനയും നടത്തി. പരിശോധനയില്‍ സജിമോന്റെ അവകാശവാദത്തെ ശരിവയ്‌ക്കുന്ന തെളിവുകള്‍ കണ്ടെത്താനായില്ലെന്നും ലോട്ടറി വകുപ്പ് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി ഹര്‍ജി തളളിയത്.സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും കോടതി നീക്കി. കോട്ടയം കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിന് സമീപമുള്ള കടയില്‍വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ബംബറിന്റെ യഥാര്‍ത്ഥ വിജയി പേര് വെളിപ്പെടുത്തിയിട്ടില്ല.
















