ഇറാനെതിരെയുള്ള ആക്രമണങ്ങൾ ശക്തിപ്പെടുത്തുകയാണ് ഇസ്രായേലും, അമേരിക്കയും . ആരെയും ഭീതിയിലാഴ്‌ത്തുന്ന കടൽയുദ്ധമാണ് കഴിഞ്ഞദിവസം നടന്നത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ടോർപിഡോ ഉപയോഗിച്ച് ഒരു പടക്കപ്പലിനെ യുഎസ് മുക്കുന്നത് ഇതാദ്യമാണ്. ഒറ്റ ടോർപിഡോ കൊണ്ടാണ് ഇറാൻ കപ്പൽ തകർന്നത് .
6 മീറ്റർ നീളം, 1558 കിലോ ഭാരമുള്ള അത്യാധുനിക ടോർപിഡോയായ മാർക്ക് 48 യുഎസ് സൈന്യത്തിന്റെ ഏറ്റവും പ്രഹരശേഷിയുള്ള ജലബോംബാണ്. 8 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങൾ ഇതിനാൽ തകർക്കാം. ലക്ഷ്യങ്ങൾ കണ്ടെത്തി തകർക്കാനായി പ്രത്യേക സോണാർ, സെൻസർ സംവിധാനങ്ങളും ഇതിലുണ്ട്.
യുഎസ് മുങ്ങിക്കപ്പലുകളിലെ സൈനികർക്ക് ഇതിനെ നിയന്ത്രിക്കാൻ പ്രത്യേക സംവിധാനമുണ്ട്. നിയന്ത്രണം നഷ്ടമായ ശേഷം സ്വയം നിയന്ത്രിക്കുന്ന രീതിയിലേയ്‌ക്ക് മാർക്ക് 48 ടോർപിഡോ മാറും. ദ്രാവക ഇന്ധനത്തിലാണ് ടോർപിഡോ മുന്നോട്ട് പോകുന്നത് . ഇതിന്റെ പോർമുനയിൽ 295 കിലോ ഭാരമുള്ള പോളിമർ അധിഷ്ഠിത സ്ഫോടകവസ്തു നിറച്ചിട്ടുണ്ട്.
താഴ്ന്നുകിടക്കുന്ന അമേരിക്കൻ മുങ്ങിക്കപ്പലിൽ നിന്ന് ടോർപിഡോ കടലിലൂടെ വിക്ഷേപിക്കുന്നതാണ് ആദ്യം ചെയ്യുക . സോണാറും , സെൻസറുകളും ഉപയോഗിച്ച് ടോർപിഡോ ശത്രുക്കപ്പലിന്റെ സമീപത്തെത്തും. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് സഞ്ചാരം. ആക്രമിക്കേണ്ട കപ്പലിന്റെ അടിയിലെത്തിയശേഷമാണ് ടോർപിഡോ പൊട്ടിത്തെറിക്കുന്നത്.സ്ഫോടനത്തിൽ അടിവശം തകർന്ന് കപ്പൽ നശിക്കും. ലക്ഷ്യം പാളിയാലും തിരികെവന്ന് ആക്രമിക്കാൻ ശേഷിയുള്ളതാണ് മാർക്ക് 48 ടോർപിഡോ.
















