അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണത്തിൽ ഇറാനിൽ മരണസംഖ്യ 1,230 കടന്നു. കുട്ടികളടക്കം നിരവധി സാധാരണ പൗരന്മാർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.വിവിധ മനുഷ്യാവകാശ സംഘടനകളുടെ കണക്കുകൾ പ്രകാരം ഇറാനിൽ മാത്രം ഇതിനകം 1,200-ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഫെബ്രുവരി അവസാനം ആരംഭിച്ച ആക്രമണങ്ങളിൽ അമേരിക്കയും ഇസ്രയേലും ഇറാനിലെ സൈനിക കേന്ദ്രങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, പ്രധാന നഗരങ്ങൾ എന്നിവയെ ലക്ഷ്യമാക്കി വ്യാപകമായ വ്യോമാക്രമണം നടത്തിയിരുന്നു. മറുപടിയായി ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലിനെയും ഗൾഫ് മേഖലയിലുള്ള അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ടു.കുവൈത്ത്, ബഹ്‌റൈൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ചില ആക്രമണങ്ങൾ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞെങ്കിലും ചില സ്ഥലങ്ങളിൽ നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കൻ-ഇസ്രയേൽ സൈനിക ആക്രമണങ്ങളും ഇറാന്റെ തിരിച്ചടികളും പശ്ചിമേഷ്യയിൽ വലിയ സുരക്ഷാ പ്രതിസന്ധിയിലേക്ക് നയിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇതിനിടെ മിഡിൽ ഈസ്റ്റിലെ പ്രതിസന്ധിക്കിടയിൽ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചിയുമായി സംസാരിച്ചു.
















