ന്യൂദൽഹി: സൈനിക സംഘർഷം കൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെയും ഉക്രെയ്‌നിലെയും സംഘർഷങ്ങൾക്ക് വേഗത്തിൽ അറുതി വരുത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ്ബുമായി വിപുലമായ ചർച്ചകൾ നടത്തിയ ശേഷമാണ് പ്രധാനമന്ത്രി മോദി ഇക്കാര്യം പറഞ്ഞത്.
“ഇന്ത്യയും ഫിൻലൻഡും നിയമവാഴ്ചയിലും സംഭാഷണത്തിലും നയതന്ത്രത്തിലും വിശ്വസിക്കുന്നു. സൈനിക സംഘർഷത്തിലൂടെ മാത്രം ഒരു പ്രശ്‌നവും പരിഹരിക്കാൻ കഴിയില്ല എന്ന കാര്യത്തിൽ ഞങ്ങൾ യോജിപ്പിലാണ്,” അദ്ദേഹം പറഞ്ഞു. “ഉക്രെയ്നായാലും പശ്ചിമേഷ്യയായാലും, സംഘർഷങ്ങൾ വേഗത്തിൽ അവസാനിപ്പിക്കുന്നതിനും സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങൾക്കും ഞങ്ങൾ പിന്തുണ നൽകുന്നത് തുടരും,” പ്രധാനമന്ത്രി മോദി തന്റെ മാധ്യമ പ്രസ്താവനയിൽ പറഞ്ഞു.
ചർച്ചകളിൽ, ഡിജിറ്റലൈസേഷനിലും സുസ്ഥിരതയിലും തന്ത്രപരമായ പങ്കാളിത്തമായി ഇന്ത്യ-ഫിൻലാൻഡ് ബന്ധങ്ങൾ അംഗീകരിക്കാനും ഇരുപക്ഷവും സമ്മതിച്ചു. “AI മുതൽ 6G ടെലികോം വരെയും, ക്ലീൻ എനർജി മുതൽ ക്വാണ്ടം കമ്പ്യൂട്ടിംഗ് വരെയും ഉള്ള ഈ പങ്കാളിത്തം, നിരവധി ഹൈടെക് മേഖലകളിലെ നമ്മുടെ സഹകരണത്തിന് ആക്കം കൂട്ടും, ഊർജ്ജം പകരും,” അദ്ദേഹം പറഞ്ഞു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ള വ്യാപാര ബന്ധത്തെ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.
വ്യാപാരം, നിക്ഷേപം, നിർണായക സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് ഇന്ത്യയിലെത്തിയത്.
















