പാലക്കാട്: ജില്ലയിലെ സിപിഎം വിമതരുടെ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പി.കെ ശശിയെ പാർട്ടി പുറത്താക്കി. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ രൂക്ഷമായി വിമർശനമാണ് കൺവെൻഷനിൽ ശശി നടത്തിയത്. ഇതോടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ശശിയെ പുറത്താക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
രൂക്ഷമായ ഭാഷയിലായിരുന്നു പി. കെ ശശി പാർട്ടി നേതൃത്വത്തെ വിമർശിച്ചത്. ‘പാലക്കാട് ജില്ലയിൽ ലോക്കൽ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് കള്ള് കുടിച്ചിരിക്കുമ്പോൾ തീരുമാനിക്കുന്ന അവസ്ഥയിലേക്കെത്തി’ യെന്ന് ശശി വിമർശിച്ചു. കൺവെൻഷൻ സിപിഎം വിമതരുടേതല്ലെന്നും വിപ്ലവകാരികളായ കമ്യൂണിസ്റ്റുകളുടേതാണെന്നും ശശി പറഞ്ഞു.
സുരേഷ് ബാബുവാണ് സെക്രട്ടറി സ്ഥാനത്തെങ്കിൽ പാർട്ടിയിൽ തുടരാനില്ല. പാർട്ടിയിൽ ഒരിക്കലുമില്ലാത്ത രീതിയിൽ പണപ്പിരിവ് നടക്കുകയാണ്. പാർട്ടിയിൽ നിന്നു പുറത്താക്കുന്നെങ്കിൽ പുറത്താക്കട്ടെയെന്നും ശശി പറഞ്ഞു. ശരിയായ നിലപാടെടുത്തവർ പുറത്താക്കപ്പെട്ടു. ചിലരെ തരം താഴ്‌ത്തി. ജോലിയിൽനിന്നും പിരിച്ചുവിട്ടു. അവരുടെ പ്രതിഷേധമാണ് നടക്കുന്നതെന്നും ശശി പറഞ്ഞു.
മുദ്രാവാക്യം വിളികളോടെയാണ് ശശിയെ പ്രവർത്തകർ സ്വീകരിച്ചത്. ഞങ്ങൾ ആഗ്രഹിച്ചിട്ടല്ല ഇങ്ങനെ വേണ്ടിവന്നത്. ഞങ്ങൾ നിർബന്ധിതരായതാണ്. ആ സാഹചര്യം പാലക്കാട് ജില്ലയിൽ നിലനിൽക്കുന്നുവെന്നും ശശി വിമർശിച്ചു.
















