കൊൽക്കത്ത: ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സ്ഫോടനാത്മകമായ ബാറ്റിംഗ് പ്രകടനങ്ങളിലൊന്നിനാണ് ഇന്ന് കൊൽക്കത്ത സാക്ഷ്യം വഹിച്ചത്. ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒൻപത് വിക്കറ്റിന് തകർത്ത് ന്യൂസീലൻഡ് ഫൈനലിൽ പ്രവേശിച്ചു. വെറും 33 പന്തിൽ സെഞ്ച്വറി തികച്ച ഓപ്പണർ ഫിൻ അലന്റെ തകർപ്പൻ പ്രകടനമാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്.
170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിനായി അലൻ തുടക്കം മുതൽ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ കടന്നാക്രമിച്ചു. 10 ഫോറുകളും 8 കൂറ്റൻ സിക്സറുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. വെറും 33 പന്തിൽ സെഞ്ച്വറി തികച്ച അലൻ, ടി20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡ് സ്വന്തമാക്കി. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ താരം കൂടിയാണ് അദ്ദേഹം.
ടിം സീഫെർട്ടുമായി (33 പന്തിൽ 58) ചേർന്ന് ഒന്നാം വിക്കറ്റിൽ 117 റൺസാണ് അലൻ കൂട്ടിച്ചേർത്തത്. പവർപ്ലേയുടെ അവസാന ഓവറിൽ കോർബിൻ ബോഷിനെതിരെ നാല് ഫോറും ഒരു സിക്സും ഉൾപ്പെടെ 22 റൺസ് അടിച്ചുകൂട്ടി. ഇതോടെ ആദ്യ 6 ഓവറിൽ വിക്കറ്റ് പോകാതെ 91 റൺസെന്ന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോർ കിവീസ് സ്വന്തമാക്കി. സീഫെർട്ട് 22 പന്തിലും അലൻ 19 പന്തിലും അർദ്ധ സെഞ്ച്വറി കടന്നു.
പത്താം ഓവറിൽ സീഫെർട്ടിനെ റബാഡ പുറത്താക്കിയെങ്കിലും അപ്പോഴേക്കും കിവീസ് വിജയം ഉറപ്പിച്ചിരുന്നു. തുടർന്ന് വന്ന രചിൻ രവീന്ദ്രയെ കൂട്ടുപിടിച്ച് അലൻ 12.5 ഓവറിൽ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. മിഡ്-ഓഫിന് മുകളിലൂടെ പായിച്ച സിക്സറിലൂടെയാണ് അലൻ തന്റെ റെക്കോർഡ് സെഞ്ച്വറിയും ടീമിന്റെ വിജയവും പൂർത്തിയാക്കിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഒരു ഘട്ടത്തിൽ 77 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ മാർക്കോ യാൻസന്റെ പ്രകടനമാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. 30 പന്തിൽ 55 റൺസുമായി അദ്ദേഹം പുറത്താകാതെ നിന്നു. ഡെവാൾഡ് ബ്രെവിസ് (34), ട്രിസ്റ്റൻ സ്റ്റബ്സ് (29) എന്നിവരും റൺസ് കണ്ടെത്തി. കിവീസിനായി രചിൻ രവീന്ദ്ര, കോൾ മക്കോഞ്ചി, മാറ്റ് ഹെൻറി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
ഞായറാഴ്‌ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡ് കിരീടത്തിനായി പോരാടും.
















