തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനെത്തുടർന്ന് മലയാള ഭാഷാ ബില്ലിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ഒപ്പുവെച്ചു. കേരളത്തിന്റെ സാംസ്കാരിക വ്യക്തിത്വത്തെയും ജനങ്ങളുടെ ആത്മാഭിമാനത്തെയും വാനോളം ഉയർത്തുന്ന ഈ ബില്ലിൽ ഒപ്പുവെക്കണമെന്ന് ഗവർണറോട് രാജീവ് ചന്ദ്രശേഖർ നേരത്തെ അഭ്യർത്ഥിച്ചിരുന്നു.
കേരളത്തിന്റെയും മലയാളത്തിന്റെയും ഭാഷാപരമായ കീർത്തി കൂടുതൽ വ്യാപിക്കാൻ സഹായിക്കുന്ന ഈ ബിൽ ഓരോ മലയാളിക്കും ഏറെ അഭിമാനകരമാണ്. പുതുതലമുറയ്‌ക്ക് മാതൃഭാഷയോടുള്ള ആത്മബന്ധം ശക്തമാക്കാനും സാംസ്കാരിക പൈതൃകത്തെക്കുറിച്ചുള്ള ബോധം ആഴത്തിലുള്ളതാക്കാനും ഇതിലൂടെ സാധിക്കും.
അതേസമയം പ്രഥമ ഭാഷ മലയാളമാക്കുമ്പോൾ മറ്റു ഭാഷകളെ ഇകഴ്‌ത്തിക്കെട്ടാനോ മാറ്റിനിർത്താനോ പാടില്ലെന്നും, ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകൾ നമ്മുടെ യുവാക്കളുടെ ഭാവി പുരോഗതിക്ക് അത്യന്താപേക്ഷിതമാണെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾക്ക് കൂടി പരിഹാരം കാണാനുള്ള സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കേണ്ടതുണ്ട്. ശക്തമായ വിവർത്തന സംവിധാനം, ആവശ്യമായിടത്ത് ബഹുഭാഷാ പിന്തുണ, അതിർത്തി ജില്ലകൾക്കായി പ്രത്യേക വ്യവസ്ഥകൾ എന്നിവ ഉറപ്പാക്കിക്കൊണ്ടാകണം ബിൽ നടപ്പാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ഉത്തരവുകൾ, ഔദ്യോഗിക രേഖകൾ, പൊതുസേവനങ്ങൾ എന്നിവ പൂർണ്ണമായും മലയാളത്തിൽ ലഭ്യമാകുമ്പോൾ ജനങ്ങളും സർക്കാരും തമ്മിലുള്ള ആശയവിനിമയം കൂടുതൽ വ്യക്തവും സുതാര്യവും ഫലപ്രദവുമായി മാറും.
















