തൃശൂർ: യുദ്ധം നടക്കുന്ന രാജ്യങ്ങളിലെ മലയാളികൾ അടക്കമുള്ളവർക്ക് എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമ ഗതാഗതത്തിന് തടസമുണ്ടായത്. പ്രവാസികൾക്ക് വേണ്ട എല്ലാ സഹായവും എംബസി നൽകുന്നുണ്ടെന്നും സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു.
കേന്ദ്രസർക്കാരും മിഡിൽ ഈസ്റ്റിലെ എംബസികളും വിഷയത്തിൽ ഇടപെടുന്നുണ്ട്. കോവിഡ് കാലത്ത് എങ്ങനെയാണോ അവരവർ സ്വയം സംരക്ഷണം ഏർപ്പെടുത്തിയത്, അതുപോലെ എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്. ഗൾഫിൽ ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്നുണ്ട്. എവിടുന്നൊക്കെയാണ് ആക്രമണം ഉണ്ടാകുന്നത് എന്ന് അറിയാൻ കഴിയാത്ത സാഹചര്യമാണ്. ആരും ആശങ്കപ്പെടേണ്ടതില്ല. കേന്ദ്രസർക്കാർ ഇന്ത്യക്കാരുടെ മുഴുവൻ കാര്യങ്ങളും നോക്കുന്നുണ്ട്. കൃത്യമായ ഇടപെടലിലൂടെ അവിടത്തെ ഭരണാധികാരികളുമായി കേന്ദ്ര സർക്കാർ ആശയവിനിയമങ്ങൾ നടത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായി. യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. എന്നാൽ ഡ്രോൺ ആക്രമണത്തെ ചെറുത്തെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ഗൾഫ് മേഖലയിൽ ആളപായം ഇല്ലെന്ന് യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു.
ഫുജൈറെയിലെ റിഫൈനറിയിൽ തീപിടുത്തിൽ പരിഭ്രാന്തി വേണ്ടെന്ന് ഗൾഫ് ഭരണാധികാരികാരികൾ വ്യക്തമാക്കി. മൂന്ന് ദിവസത്തെ സംഘർഷ ഭീതിക്ക് ശേഷം ഗൾഫ് മേഖല അൽപം ശാന്തമാകുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
















