ഗാസിയാബാദ്: എക്സ് മുസ്ലിം യുട്യൂബർ സലീം അഹമ്മദ് എന്ന സലീം വസ്തിക്കിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി ഗൾഫാമും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ഇന്ദിരാപുരം മേഖലയിൽ വെച്ചുണ്ടായ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഗൾഫാം പിന്നീട് ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. ഇതോടെ കേസിലെ പ്രധാനികളായ രണ്ട് പ്രതികളെയും പൊലീസ് വധിച്ചു.സിസിടിവി ദൃശ്യങ്ങളും കുറ്റകൃത്യത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ സീഷാൻ, ഗൾഫാം എന്നീ സഹോദരന്മാരെ പോലീസ് തിരിച്ചറിഞ്ഞത്.
കേസിലെ ഒന്നാം പ്രതിയായ സീഷാനെ മാർച്ച് ഒന്നിന് നടന്ന ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചിരുന്നു. രണ്ട് പ്രതികൾക്കും മേൽ ഒരു ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിരുന്നു. ഇരുവരും കൊല്ലപ്പെട്ടതോടെ കേസിന്റെ പ്രാഥമിക അന്വേഷണ ഘട്ടം പൂർത്തിയായതായും കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.ഒളിവിലായിരുന്ന ഗൾഫാമിനെ കണ്ടെത്താൻ ഗാസിയാബാദ് ക്രൈംബ്രാഞ്ച് വിപുലമായ തിരച്ചിൽ നടത്തിവരികയായിരുന്നു.
ഇന്ദിരാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് പ്രതിയെ തടയാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടൽ നടന്നത്. പോലീസിന് നേരെ വെടിയുതിർത്ത പ്രതിയെ പ്രത്യാക്രമണത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പിയൂഷ് സിംഗ്, ഇൻസ്പെക്ടർ അനിൽ രജ്പുത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ നീക്കം.
















