വാഷിങ്ടണ്‍: ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ പൂർണമായും തകർത്തുവെന്ന അവകാശവാദവുമായി ട്രംപ്. ഇറാന്റെ 17 കപ്പലുകൾ നശിപ്പിച്ചതായി യു എസ് സെൻട്രൽ കമാൻഡ്. ഇറാന്റെ അത്യാധുനിക മുങ്ങിക്കപ്പലിന് കേടുപാടുകളുണ്ടാക്കിയെന്നും യു എസ് സൈന്യം. ഇതുവരെ നടന്ന സൈനിക ഓപ്പറേഷനിൽ രണ്ടായിരത്തോളം ലക്ഷ്യങ്ങൾ ആക്രമിച്ചുവെന്നും യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. രണ്ടായിരത്തിലധികം ആയുധങ്ങൾ ഉപയോഗിച്ചതായും അമേരിക്ക വ്യക്തമാക്കി.
നാവിക കപ്പലുകളും അന്തർവാഹിനികളും മിസൈൽ കേന്ദ്രങ്ങളും ആക്രമിച്ചെന്നും പറഞ്ഞു.യു എസ് സെന്റ്കോം കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറാണ് സൈനിക നടപടികൾ വിശദീകരിച്ചത്. ഇറാൻ 500ൽ അധികം ബാലിസ്റ്റിക് മിസൈലുകളും രണ്ടായിരത്തിലധികം ഡ്രോണുകളും ഇതുവരെ പ്രത്യാക്രമണങ്ങൾക്ക് ഉപയോഗിച്ചതായും യു എസ് സെൻട്രൽ കമാൻഡ് പറയുന്നു. പ്രത്യാക്രമണശേഷി ഇറാന് കുറഞ്ഞുവരുന്നതായും പശ്ചിമേഷ്യയിലേക്ക് കൂടുതൽ അമേരിക്കൻ സൈനികരെ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്രാഡ് കൂപ്പർ പറഞ്ഞു. അതേസമയം, അമേരിക്കയ്‌ക്കും ഇസ്രായേലിനുമെതിരെ നീണ്ട യുദ്ധത്തിന് തയാറെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ,കുർദിഷ് സേനയെ ആയുധമാക്കി ഇറാനിൽ ജനകീയ പ്രക്ഷോഭം വളർത്താനുള്ള ലക്ഷ്യത്തിൽ സിഐഎ. ഇറാനിലെ ഭരണമാറ്റത്തിന് വിമത കുർദിഷ് സേനയെ പരിശീലിപ്പിക്കാനുള്ള നീക്കം നടത്തുകയാണ് അമേരിക്ക. ഇതിലൂടെ ഇറാനെ വിഭജിക്കാനാണ് സിഐഎ ലക്ഷ്യം വെക്കുന്നത്. ചർച്ചയ്‌ക്കായി ട്രംപ് ഇറാഖി കുർദിഷ് നേതാക്കളെ വിളിച്ചതായാണ് വിവരം.ഇറാഖ്-ഇറാൻ അതിർത്തിയിൽ, പ്രധാനമായും ഇറാഖിലെ കുർദിസ്ഥാൻ മേഖലയിൽ, ഇറാനിയൻ കുർദിഷ് സായുധ ഗ്രൂപ്പുകളുടെ ആയിരക്കണക്കിന് സേനകൾ പ്രവർത്തിക്കുന്നുണ്ട്. ഇറാനിലെ യുഎസ് സൈനിക നടപടിയെക്കുറിച്ചും ദൗത്യം പുരോഗമിക്കുമ്പോൾ യുഎസും കുർദുകളും എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുമെന്നതിനെക്കുറിച്ചും ചർച്ച ചെയ്യാൻ ട്രംപ് ഞായറാഴ്ച ഇറാഖി കുർദിഷ് നേതാക്കളെ വിളിച്ചതായി രണ്ട് യുഎസ് ഉദ്യോഗസ്ഥരുടെ വാക്കുകളെ ഉദ്ധരിച്ച് അമേരിക്കൻ വാര്‍ത്താ വെബ്സൈറ്റായ ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിൽ 50,000-ത്തിലധികം അമേരിക്കൻ സൈനികരും 200 പോർവിമാനങ്ങളും രണ്ട് വിമാനവാഹിനി കപ്പലുകളും അമേരിക്കൻ ഓപ്പറേഷന്റെ ഭാഗമാണെന്നും സെൻട്രൽ കമാൻഡ്. അതേസമയം ദുബായ് യു.എസ്. കോൺസുലേറ്റിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം. ദുബൈ അൽസീഫിലെ യു.എസ്. കോൺസുലേറ്റിന് സമിപം ചെറിയ തീപിടുത്തമുണ്ടായതായി. ആർക്കും പരിക്കില്ല. ഖത്തറിലെ അൽ ഉദൈദ് യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. രണ്ട് മിസൈലുകളിൽ ഒന്ന് തടഞ്ഞതായും മറ്റൊന്ന് വ്യോമതാവളത്തിൽ പതിച്ചതായും ഖത്തർ വ്യക്തമാക്കി..
















