ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായി ആയത്തൊള്ള അലി ഖമനേയിയുടെ മകൻ മൊജ്താബ ഹുസൈനി ഖമനേയി തിരഞ്ഞെടുക്കപ്പെട്ടു. ഇസ്രയേലി മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.ഇറാനിൽ ജനുവരിയിലുണ്ടായ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിൽ നേതൃത്വം നൽകിയത് മൊജ്താബ ആയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഖമനേയിയ്‌ക്ക് നിയമപരമായി പിൻഗാമി ഉണ്ടായിരുന്നില്ല. പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ, ചീഫ് ജസ്റ്റിസ് ഘൊലാം ഹൊസൈൻ മൊഹ്‌സെനി എന്നിവരടങ്ങിയ ഇടക്കാല സമിതിയാണ് ഇറാന്റെ ഭരണകാര്യങ്ങളെ നിയന്ത്രിക്കുന്നത്. ഖമനേയിക്ക് പകരം പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്ത് ചുമതല കൈമാറുന്നത് വരെ ആയത്തൊള്ള അലിറെസ അറാഫി ഇടക്കാല നേതാവായി തുടരും. അതേസമയം, ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണം, ആണവ ചർച്ചകൾ തടസ്സപ്പെട്ടതിനെ തുടർന്നാണ് ആരംഭിച്ചത്.
ഇറാൻ തങ്ങളുടെ ആണവ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു എന്നാരോപിച്ചാണ് ആക്രമണം.36 വർഷം രാജ്യം ഭരിച്ച ഖമനേയി, ഫെബ്രുവരി 28-ന് യുഎസ്-ഇസ്രയേലി സംയുക്ത ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തോടൊപ്പം മകൾ, മരുമകൻ, പേരക്കുട്ടി ഖമനേയിയുടെ ഭാര്യ മൻസൂറെഹ് ഖോജസ്ത ബാഗർസാദേഎന്നിവരും കൊല്ലപ്പെട്ടു. ഖമനേയിയുടെ ഭൗതികശരീരം വിശുദ്ധ നഗരമായ മഷ്ഹദിൽ സംസ്കരിക്കുമെന്നും ടെഹ്‌റാനിൽ ബൃഹത്തായ അന്തിമോപചാര ചടങ്ങ് സംഘടിപ്പിക്കുമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ ടെലിഗ്രാമിൽ പോസ്റ്റ് ചെയ്തു. എന്നിരുന്നാലും, സംസ്കാര ചടങ്ങിന്റെ തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
















