നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഹിന്ദുക്കളെ കബളിപ്പിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ വീണ്ടും ശ്രമിക്കുന്നു. ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്തുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ പറയുന്നത്. സുപ്രീം കോടതിയില്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ 2019 ലെ സത്യവാങ്മൂലമാണ് തിരുത്തുക. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കാനാണ് തീരുമാനം. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നാണത്രേ ദേവസ്വം ബോര്‍ഡിന്റെ പുതിയ വെളിപാട്. എന്തിനാണ് ഈ മലക്കം മറിച്ചിലെന്ന് ആരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിര്‍ത്തി അവരുടെ വോട്ട് നേടണം. 2018 ലാണ് യുവതീപ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിയുണ്ടായത്. പുനഃ പരിശോധനാ ഹര്‍ജികള്‍ വന്നപ്പോള്‍ ബോര്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിധിയെ അനുകൂലിച്ചിരുന്നു. നവോത്ഥാന സമിതി രൂപീകരിക്കുകയും വനിതാമതില്‍ നിര്‍മിക്കുകയും ചെയ്ത പിണറായി സര്‍ക്കാര്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കുകമാത്രമല്ല, ഈശ്വരവിശ്വാസികളല്ലാത്ത രണ്ട് സ്ത്രീകളെ പോലീസിന്റെ സംരക്ഷണത്തോടെ ശബരിമല സന്നിധാനത്ത് പ്രവേശിപ്പിക്കുകയും ചെയ്തു. ഇടതുപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും മഹത്തായ വിജയമായി ഇതിനെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റും കൊട്ടിഘോഷിക്കുകയും ചെയ്തു. ഇതേ നിലപാട് തന്നെയായിരുന്നു ദേവസ്വം ബോര്‍ഡിനും.
ഈ നിലപാട് ഉപേക്ഷിക്കുമ്പോള്‍ അതിനെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ രംഗത്തു വരുന്നില്ല. നിലപാടുകളുടെ കാര്യത്തില്‍ ഇക്കൂട്ടര്‍ക്ക് ഇനിയും മലക്കംമറിയേണ്ടതുണ്ടല്ലോ. അതിനാലാണ് തന്ത്രപരമായ ഈ വിട്ടുനില്‍ക്കല്‍. പകരം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. ദേവസ്വം ബോര്‍ഡ് ഒരിക്കലും യുവതീ പ്രവേശനത്തെ അനുകൂലിച്ചിട്ടില്ലെന്നും, യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നത് അഭിഭാഷകന്റെ നിലപാടണെന്നും ജയകുമാര്‍ കണ്ടുപിടിച്ചിരിക്കുന്നു! ഇങ്ങനെയൊക്കെ പറയാന്‍ അപാരമായ തൊലിക്കട്ടി മാത്രമല്ല ലജ്ജയില്ലായ്‌മയും വേണം. ജയകുമാറിന് അത് വേണ്ടുവോളമുണ്ട്. ഇക്കാര്യം അറിയാവുന്നതുകൊണ്ടാണല്ലോ മുഖ്യമന്ത്രി ഈ പദവിയില്‍ ഇരുത്തിയിട്ടുള്ളത്. ആരുടേതായിരുന്നു ഈ അഭിഭാഷകനെന്നും, എന്താണിയാള്‍ വാദിച്ചതെന്നും, വക്കീല്‍ ഫീസ് നല്‍കിയത് ആരാണെന്നും കൂടി ഈ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുമോ? സംസ്ഥാനത്തെ ഏറ്റവും ഉന്നതനായിരുന്ന ഒരു ഉദ്യോഗസ്ഥന് എങ്ങനെ ഇത്രമാത്രം തരംതാഴാന്‍ കഴിയുന്നു!
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്‍പായി പമ്പയുടെ തീരത്ത് ആഗോള അയ്യപ്പ സംഗമം നടത്തി ഹിന്ദുക്കളെ കബളിപ്പിക്കാന്‍ ശ്രമിച്ചതിന്റെ തുടര്‍ച്ചയാണ് സത്യവാങ്മൂലം തിരുത്താനുള്ള പുറപ്പാട്. മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വാസിയായി പ്രഖ്യാപിച്ച് നടത്തിയ അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. അഴിമതി മറച്ചുപിടിക്കാന്‍ കണക്കുപോലും ഹാജരാക്കാത്തതിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ദേവസ്വം ബോര്‍ഡിന് നേരിടേണ്ടി വന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാത്രമായിരിക്കും യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലത്തോടുള്ള എതിര്‍പ്പ്. തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും വീണ്ടും നിലപാട് മാറ്റും. യുവതീ പ്രവേശനത്തെ എതിര്‍ത്തത് സര്‍ക്കാരല്ല, ദേവസ്വം ബോര്‍ഡാണ് എന്നാവും അപ്പോള്‍ വാദിക്കുക.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം ദേവസ്വം ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്‌തെന്നും, ഇക്കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നമാണ് ജയകുമാര്‍ പറയുന്നത്. അവസരവാദവും അധികാരദാസ്യവും അസ്ഥിക്കു പിടിച്ചവര്‍ക്ക് എന്ത് ആശയക്കുഴപ്പം! പക്ഷേ അയ്യപ്പഭക്തര്‍ ഈ കാപട്യം തിരിച്ചറിയും. അയ്യപ്പ സംഗമം നടത്തി ഭക്തരെ കബളിപ്പിക്കാന്‍ ശ്രമിച്ചതിന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍ വഞ്ചനക്കിറങ്ങിയാല്‍ തിരിച്ചടി വളരെ വലുതായിരിക്കും. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ അയ്യപ്പ ധര്‍മത്തെ അവഹേളിക്കുന്നതിന് ഹിന്ദു സമുദായ സംഘടനകള്‍ കൂട്ടുനില്‍ക്കരുത്. ശബരിമലയെ സ്വര്‍ണ്ണക്കൊള്ളയുടെ കൂത്തരങ്ങാക്കി മാറ്റിയവരെ വിശ്വസിക്കുന്നതും പിന്തുണയ്‌ക്കുന്നതും കടുത്ത അയ്യപ്പനിന്ദയായിരിക്കും.
















