കറാച്ചി: ടി20 ലോകകപ്പിൽ സെമി ഫൈനൽ കാണാതെ പുറത്തായ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടിയായി ക്രിക്കറ്റ് ബോർഡ് നടപടി. ടീമിന്റെ മോശം പ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ പക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി), ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന കളിക്കാർക്ക് ഏകദേശം 18,000 ഡോളർ വീതം പിഴ ചുമത്തിയതായാണ് റിപ്പോർട്ട്.
ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് പിന്നാലെ തന്നെ പിസിബി താരങ്ങൾക്ക് പിഴ ചുമത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ സെമി ഫൈനലിൽ പ്രവേശിക്കുകയാണെങ്കിൽ ഈ ശിക്ഷ ഒഴിവാക്കാമെന്ന് താരങ്ങൾക്ക് ബോർഡ് ഉറപ്പുനൽകിയിരുന്നു. എന്നാൽ സൂപ്പർ 8 ഘട്ടത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതും ശ്രീലങ്കയ്‌ക്കെതിരെ വലിയ മാർജിനിൽ ജയിക്കാൻ കഴിയാതെ പോയതും പാക്കിസ്ഥാന്റെ പുറത്താകലിന് കാരണമായി.
2023 ഏകദിന ലോകകപ്പ്, 2024 ടി20 ലോകകപ്പ്, 2025 ചാമ്പ്യൻസ് ട്രോഫി എന്നിവയ്‌ക്ക് പിന്നാലെ പാകിസ്ഥാൻ സെമി കാണാതെ പുറത്താകുന്ന തുടർച്ചയായ നാലാമത്തെ വലിയ ടൂർണമെന്റാണിത്. താരങ്ങളെ ഇത്രകാലം വഴിവിട്ട് സഹായിച്ചുവെന്നും ഇനി മുതൽ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്നും ബോർഡ് വ്യക്തമാക്കി. വിജയിക്കുമ്പോൾ വലിയ പാരിതോഷികങ്ങൾ കൈപ്പറ്റുന്ന താരങ്ങൾ തോൽക്കുമ്പോൾ പിഴയൊടുക്കാനും ബാധ്യസ്ഥരാണ് എന്നാണ് ബോർഡിന്റെ നിലപാട്.
നായകൻ സൽമാൻ അലി ആഗ, ബാബർ അസം തുടങ്ങിയ സീനിയർ താരങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ ആരാധകരിൽ നിന്നും മുൻ താരങ്ങളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്. വരും ദിവസങ്ങളിൽ ടീം മാനേജ്‌മെന്റിലും ടീം ഘടനയിലും വലിയ മാറ്റങ്ങൾ പിസിബി വരുത്തിയേക്കും.
















