ടെഹ്റാൻ : ഇറാന്റെ 1,000-ത്തിലധികം കേന്ദ്രങ്ങളിൽ യുഎസ് – ഇസ്രായേൽ ആക്രമണങ്ങൾ . ആദ്യ 30 മണിക്കൂറിനുള്ളിൽ മാത്രം 2,000-ത്തിലധികം ബോംബുകൾ വർഷിച്ചു. വരും ദിവസങ്ങളിൽ ടെഹ്‌റാനെതിരായ ആക്രമണങ്ങൾ കൂടുതൽ ശക്തമാകുമെന്ന് നെതന്യാഹു പറഞ്ഞു. യുദ്ധം നാലോ അഞ്ചോ ആഴ്ചത്തേക്ക് തുടരുമെന്ന് ഡൊണാൾഡ് ട്രംപും അറിയിച്ചു . ഇതുവരെ ഇറാനിൽ 200-ലധികം പേർ മരിച്ചു, 740-ലധികം പേർക്ക് പരിക്കേറ്റു.
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലും മറ്റ് തെക്കൻ പ്രദേശങ്ങളിലും നടന്ന ഇസ്രായേൽ ആക്രമണങ്ങളിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗത്തിന്റെ തലവനായ മുഹമ്മദ് റാദ് കൊല്ലപ്പെട്ടു . തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ അവശേഷിക്കുന്ന പ്രവർത്തകരിൽ ഒരാളായിരുന്നു റാദ്.
ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ കൊലപാതകത്തിന് പ്രതികാരമായി ടെഹ്‌റാൻ പിന്തുണയുള്ള ഹിസ്ബുള്ള മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതിനെത്തുടർന്നാണ് തിങ്കളാഴ്ച ഇസ്രായേൽ സൈന്യം ലെബനനിൽ ആക്രമണം അഴിച്ചുവിട്ടത്.”ഹിസ്ബുള്ളയുടെ പ്രൊജക്റ്റൈൽ വെടിവയ്‌പ്പിന് മറുപടിയായി ലെബനനിലുടനീളം ഹിസ്ബുള്ള ഭീകര സംഘടനയുടെ ലക്ഷ്യങ്ങൾ ഇസ്രായേൽ സൈന്യം ആക്രമിക്കാൻ തുടങ്ങി” എന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.
അതേസമയം ഖമേനിയുടെ മരണത്തിന്റെ പേരിൽ ഇന്ത്യയിൽ കലാപം നടത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. തീവ്ര ഇറാൻ അനുകൂല പ്രസംഗകരെ കണ്ടെത്തണമെന്ന് കാണിച്ച് സംസ്ഥാനങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം കത്ത് നൽകിയിട്ടുണ്ട്.
















