ഇറാന്റെ പരമോന്നത നേതാവും മൂന്നരപ്പതിറ്റാണ്ടിലേറെ ഭരണാധികാരിയുമായിരുന്ന ആയത്തുള്ള അലി ഖമേനി, ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതോടെ ഗള്‍ഫ് മേഖലയിലെയും പശ്ചിമേഷ്യയിലെയും സ്ഥിതിഗതികള്‍ പ്രവചനാതീതമായി മാറിയിരിക്കുകയാണ്. ഖമേനിയുടെ ടെഹ്‌റാനിലുള്ള കൊട്ടാരത്തിനു നേര്‍ക്ക് നടത്തിയ കൃത്യമായ ആക്രമണത്തില്‍ അടുത്ത ബന്ധുക്കളും കൊല്ലപ്പെട്ടു. ഖമേനിയുടെ മരണം സ്ഥിരീകരിക്കാന്‍ ആദ്യം ഇറാന്‍ ഭരണകൂടം തയ്യാറായില്ല. അദ്ദേഹം മരിച്ചിട്ടില്ലെന്ന് വരുത്താന്‍ ഈ മതമേധാവിയുടെ നേരത്തെ റെക്കോര്‍ഡ് ചെയ്തുവച്ച ഒരു പ്രസംഗം സംപ്രേക്ഷണം ചെയ്തു. അത് അമേരിക്കയോടും ഇസ്രയേലിനോടും പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ വഴിയില്ലല്ലോ. ഇറാനിയന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ തന്നെ ഖമേനിയുടെ മരണം സ്ഥിരീകരിച്ചു. ഖമേനിയുടെ മൃതദേഹത്തിന്റെ വീഡിയോകള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കാണിച്ചുവെന്ന് ഇതിനുമുന്‍പുതന്നെ ഇസ്രയേല്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു. ഖമേനിയുടെ മരണത്തോടെ അമേരിക്കയുമായുള്ള ഏറ്റുമുട്ടലുകള്‍, ഇസ്രയേലിനോടുള്ള വൈരാഗ്യം, ആഭ്യന്തര രാഷ്‌ട്രീയത്തിലെ കടുംപിടിത്തം എന്നിവയാല്‍ അടയാളപ്പെടുത്തിയ ഒരു യുഗത്തിന്റെ അവസാനം കുറിക്കുന്നു.
സല്‍മാന്‍ റുഷ്ദിക്കെതിരെ വധ ഫത്വ പുറപ്പെടുവിച്ച ആയത്തുള്ള ഖൊമേനിയുടെ മരണത്തെ തുടര്‍ന്ന് അധികാരമേറ്റ ഖമേനിക്ക് ഈ സ്ഥാനത്തിരിക്കാന്‍ ആവശ്യമായ മതപണ്ഡിത പദവിയില്ലെന്ന് തുടക്കത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ കാലക്രമേണ ഇദ്ദേഹം സൈന്യത്തെ നിയന്ത്രിക്കുകയും, മുതിര്‍ന്ന ന്യായാധിപന്മാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കുകയും, ഇറാന്റെ ആണവനയവും വിദേശനയവും രൂപപ്പെടുത്തുകയും ചെയ്ത് തന്റെ അധികാരം ഉറപ്പിക്കുകയും, വിപുലമാക്കുകയും ചെയ്തു. അമേരിക്കയോടുള്ള വൈരാഗ്യവും, ഇസ്രയേല്‍ എന്ന രാജ്യത്തിന് ഭൂമുഖത്ത് നിലനില്‍ക്കാന്‍ അവകാശമില്ലെന്ന നിലപാടും ഖമേനിയുടെ മുഖ്യശത്രുവാക്കി ഈ രാജ്യങ്ങളെ മാറ്റി. സ്വാഭാവികമായും അമേരിക്കയ്‌ക്ക് ഈ ഭരണാധികാരി ‘മഹാ പിശാച്’ ആയിത്തീര്‍ന്നു.
ആണവായുധം വികസിപ്പിക്കാനുള്ള യുറേനിയം സമ്പുഷ്ടീകരണം കുറയ്‌ക്കാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ അതിനെ ഖമേനി പ്രതിരോധിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വരവോടെ അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കിയപ്പോള്‍ ഖമേനി നിലപാട് കടുപ്പിച്ചു. മരണപ്പെട്ടതോടെ ഖമേനിയുടെ മഹത്വം വാഴ്‌ത്താന്‍ തല്‍പ്പര കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ടെങ്കിലും ഇയാള്‍ ഒരു തികഞ്ഞ ഏകാധിപതിയായിരുന്നു എന്ന വസ്തുത മറച്ചുപിടിക്കാന്‍ കഴിയില്ല. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഇറാനിലെ ജനതയെ, പ്രത്യേകിച്ച് യുവതീ യുവാക്കളെ ഈ ഭരണാധികാരി അതിക്രൂരമായി അടിച്ചമര്‍ത്തി. സ്വാതന്ത്ര്യ പോരാളി ആയിരുന്ന മഹ്‌സാ അമിനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് പൊതുജനങ്ങളില്‍ നിന്ന് ഖമേനിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. ഭീഷണിയും ബലപ്രയോഗവും വധശിക്ഷയും വഴിയാണ് ഖമേനി ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയത്. ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ ഇസ്ലാമിക ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കി. സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെയും യെമനിലെ ഹൂതികളെയും പിന്തുണച്ചു. ഇതോടെ ഇസ്രയേലിന്റെ മുഖ്യശത്രുവായി മാറി.
ഖമേനിയുടെ മരണത്തോടെ ഇറാന്‍ ബാഹ്യവും ആഭ്യന്തരവുമായ കനത്ത സമ്മര്‍ദ്ദത്തെ നേരിടുകയാണ്. ജനജീവിതം അരക്ഷിതാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ഇത്തരമൊരു യുദ്ധത്തിലേക്ക് രാജ്യങ്ങളെ നയിച്ചതിന്റെ കാരണങ്ങള്‍ പലതാണെങ്കിലും ശരി തെറ്റുകള്‍ ചികഞ്ഞു കണ്ടെത്തുന്നതിന് പകരം യുദ്ധം അടിയന്തരമായി അവസാനിപ്പിക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം ഇതൊരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഇറാനില്‍ പുതിയ ഭരണാധികാരിയെ വാഴിച്ച് പകരം വീട്ടാനുള്ള ശ്രമങ്ങള്‍ വിപരീത ഫലം ചെയ്യും. സംയമനം പാലിക്കണമെന്നും, നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നുമുള്ള ഭാരതത്തിന്റെ നിലപാട് എല്ലാ രാജ്യങ്ങളും അംഗീകരിക്കണം. അമേരിക്കയോടുള്ള പക തീര്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാന്റെ രീതിയെ അംഗീകരിക്കാനാവില്ല. ഇവിടങ്ങളിലെ ഭാരത പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ഐക്യരാഷ്‌ട്ര സഭ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടുകയും, വെടിനിര്‍ത്തലിലേക്ക് സ്ഥിതിഗതികള്‍ നീങ്ങുകയും വേണം.
















