ന്യൂദൽഹി: ഇസ്രായേൽ-ഇറാൻ യുദ്ധത്തിനിടയിൽ ഇന്ത്യ തങ്ങളുടെ ഇടപെടൽ കാര്യക്ഷമമാക്കാൻ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് നിലവിലെ സാഹചര്യം ചർച്ച ചെയ്തു. സാധാരണക്കാരുടെ സുരക്ഷയ്‌ക്ക് ഏറ്റവും ഉയർന്ന ഊന്നൽ നൽകണമെന്നും ശത്രുത ഉടൻ അവസാനിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചതായും സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ പ്രകടിപ്പിച്ചതായും പൗരന്മാരുടെ സുരക്ഷയ്‌ക്ക് മുൻഗണന നൽകിയതായും അദ്ദേഹം പറഞ്ഞു.
കൂടാതെ യുദ്ധം ഉടൻ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇന്ത്യ ആവർത്തിച്ച് പറഞ്ഞതായും മോദി പറഞ്ഞു.
അതേ സമയം തന്നെ പ്രധാനമന്ത്രി മോദി തന്റെ മറ്റൊരു പോസ്റ്റിൽ യുഎഇയെക്കുറിച്ചും പരാമർശിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചതായും യുഎഇയിൽ അടുത്തിടെയുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിച്ചതായും പ്രധാനമന്ത്രി മോദി പറഞ്ഞു.
“യുഎഇ പ്രസിഡന്റ് ആയ എന്റെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു. യുഎഇയിലെ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ഈ ആക്രമണങ്ങളിൽ ഉണ്ടായ ജീവഹാനിയിലും സ്വത്തുക്കളിലും ഉണ്ടായ നഷ്ടത്തിൽ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യ യുഎഇയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെ പരിപാലിച്ചതിന് നന്ദി പറഞ്ഞു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയെ ഞങ്ങൾ പിന്തുണയ്‌ക്കുന്നു.” – എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി യുഎഇയോടുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
















