വാഷിംഗ്ടൺ : ഇറാനുമായുള്ള യുദ്ധം നാല് ആഴ്ച നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ക്രൂരമായ സൈനിക കമാൻഡ് നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനുപുറമെ ഇതുവരെ 48 ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്നും ഒമ്പത് യുദ്ധക്കപ്പലുകൾ നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.
ഇതുവരെ ഈ യുദ്ധത്തിൽ 3 യുഎസ് സൈനികർ കൊല്ലപ്പെട്ടു. ഇറാൻ യുദ്ധത്തിന്റെ പൂർണ്ണമായ സമയക്രമം തിട്ടപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ മരണങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ്
പറഞ്ഞു.
ഇത് നാല് ആഴ്ച നീണ്ടുനിൽക്കുന്ന ഒരു പ്രക്രിയയാണ്. ഇതിന് നാല് ആഴ്ചയോ അതിൽ കൂടുതലോ എടുക്കുമെന്ന് ഞങ്ങൾ കരുതുന്നതായും ഡെയ്‌ലി മെയിലിനോട് സംസാരിക്കവെ യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇറാൻ ഒരു വലിയ രാജ്യമാണ്, ഇതിന് നാല് ആഴ്ച എടുത്തേക്കാമെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.
അതേ സമയം ഇറാന്റെ പ്രതികാര നടപടിയിൽ അഞ്ച് യുഎസ് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. കുവൈത്തിലെ ആക്രമണത്തിലായ് ഈ സൈനികർക്കെല്ലാം പരിക്കേറ്റത്. അവരുടെ കുടുംബങ്ങളെ അറിയിച്ച ശേഷം രക്തസാക്ഷികളായ സൈനികരെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ ഫോട്ടോകളും പരസ്യമായി പുറത്തുവിടുമെന്ന് യുഎസ് സൈന്യം അറിയിച്ചതായും ട്രംപ് വ്യക്തമാക്കി.
കൂടാതെ യുദ്ധ പ്രവർത്തനങ്ങൾ നിലവിൽ പൂർണ്ണ ശക്തിയോടെ നടക്കുന്നുണ്ടെന്നും ദൗത്യങ്ങൾ പൂർത്തീകരിക്കുന്നതുവരെ തുടരുമെന്നും ട്രംപ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ നേരത്തെ പറഞ്ഞിരുന്നു. നമ്മുടേതുപോലുള്ള ഒരു സൈന്യം ഒരിക്കലും ഉണ്ടായിട്ടില്ല. ഇപ്പോൾ ഞങ്ങൾ ആ സൈന്യത്തെ നന്മയ്‌ക്കായി ഉപയോഗിക്കുകയാണ് എന്ന് ട്രംപ് തുടർന്നു പറഞ്ഞു.
കൂടാതെ ഇറാൻ യുദ്ധത്തിനായി മാർ-എ-ലാഗോ വസതിയിൽ ഒരു നിരീക്ഷണ മുറി തന്നെ ട്രംപ് ഒരുക്കിയിട്ടുണ്ട്.
ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഓപ്പറേഷന് ട്രംപ് മേൽനോട്ടം വഹിച്ചത് ഇവിടെയാണ്.
















