ഹൈദരാബാദ് :
ശനിയാഴ്ച കാക്കിനാഡ ജില്ലയിലെ ഒരു പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ വൻ സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രി വന്ഗലപുടി അനിത പറഞ്ഞു. ഇതുവരെ 18 പേർ കൊല്ലപ്പെട്ടതായും ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
സമർലകോട്ട മണ്ഡലത്തിലെ വെറ്റ്‌ലപാലം ഗ്രാമത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ തീവ്രത വളരെ ശക്തമായിരുന്നതിനാൽ നിരവധി മൃതദേഹങ്ങൾ സമീപത്തെ നെൽവയലുകളിലേക്ക് ചിതറിത്തെറിച്ചുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്ഫോടന സ്ഥലത്ത് ഭയാനകമായ കാഴ്ചകളാണ് കാണാനായത്. കൃഷിയിടങ്ങൾക്കിടയിൽ ഷീറ്റുകളിൽ മൃതദേഹങ്ങൾ മാറ്റുന്നത് കാണാമായിരുന്നു. സ്ഫോടന സ്ഥലത്ത് നിന്ന് തീയും കട്ടിയുള്ള പുകയും ഉയരുന്നതും ദൃശ്യമായിരുന്നു. പരിക്കേറ്റവരെ രക്ഷിക്കാൻ ആംബുലൻസുകൾ ഓടിയെത്തിയിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വയലുകളിലേക്ക് വലിച്ചെറിയപ്പെട്ട ശരീരഭാഗങ്ങൾ കണ്ടെത്താൻ പോലീസ് ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്.
സ്ഫോടനം നടക്കുമ്പോൾ 20 പേർ വരെ ക്രാക്കർ യൂണിറ്റിൽ ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്.
കൂടാതെ പരിക്കേറ്റ് ചികിത്സയിൽ
90 മുതൽ 100 ശതമാനം വരെ ഗുരുതരമായ പൊള്ളലേറ്റ ഏഴ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അവരെല്ലാം നിലവിൽ ചികിത്സയിലാണെന്നും കാക്കിനട ഗവൺമെന്റ് ജനറൽ ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കൂടാതെ സ്ഫോടനത്തിലേക്ക് നയിച്ച തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
“കാക്കിനട ജില്ലയിലെ വെറ്റ്‌ലപാലം ഗ്രാമത്തിലെ ഒരു പടക്ക നിർമ്മാണ യൂണിറ്റിലെ സ്‌ഫോടനം എന്നെ ശരിക്കും വേദനിപ്പിച്ചു. ഈ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടത് ദുഃഖകരമാണ്,” – നായിഡു എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും ഇരകൾക്ക് അടിയന്തര സഹായം നൽകാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിത കുടുംബങ്ങൾക്ക് പിന്തുണ ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ അപകടസ്ഥലം സന്ദർശിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരോടും മന്ത്രിമാരോടും നായിഡു നിർദ്ദേശിച്ചു.















