വാഷിംഗ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്. ഖമേനി കൊല്ലപ്പെട്ടതിന് നിരവധി സൂചനകളുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചിരുന്നു. എന്നാൽ ഇറാൻ ഔദ്യോഗികമായി ഇതുവരെ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഖമേനിയുടെ മരണം സ്ഥിരീകരിച്ചത്. ‘ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരിൽ ഒരാളായ ഖമേനി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമനേയിയുടെ ക്രൂരതയ്‌ക്ക് ഇരയായ അമേരിക്കക്കാർക്കും ലോകമെമ്പാടുമുള്ള മറ്റുള്ളവർക്കും ലഭിച്ച നീതിയാണ്,’ ട്രംപ് കുറിച്ചു. നൂതനമായ ട്രാക്കിങ് സംവിധാനങ്ങളിലൂടെ ഖമേനിയുടെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതായും ഇസ്രയേലുമായി സഹകരിച്ച് നടത്തിയ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു. ഇറാൻ ജനതയ്‌ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമേനിയും രക്തദാഹികളായ ഗുണ്ടാസംഘവും കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത എല്ലാ മഹത്തായ അമേരിക്കൻ ജനതയ്‌ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കും ലഭിച്ച നീതിയാണ്.
ഞങ്ങളുടെ ഇന്റലിജൻസിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാൻ ഖമേനിക്ക് കഴിഞ്ഞില്ല. ഇസ്രായേലുമായി ചേർന്ന് പ്രവർത്തിച്ചതിനാൽ ഖമേനിക്കും ഒപ്പമുള്ളവർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞതുമില്ല. ഇറാനിലെ ജനങ്ങൾക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. അവരുടെ റെവല്യൂഷണറി ഗാർഡ്, സൈന്യം, മറ്റ് സുരക്ഷാ-പോലീസ് സേനകളിലെ പലരും ഇനി പോരാടാൻ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങളിൽ നിന്ന് കുറ്റവിമുക്തി തേടുകയാണെന്നും ഞങ്ങൾ അറിയുന്നു. ഇന്നലെ രാത്രി ഞാൻ പറഞ്ഞതുപോലെ, “ഇപ്പോൾ അവർക്ക് കുറ്റവിമുക്തി നേടാം, പിന്നീട് അവർക്ക് ലഭിക്കുന്നത് മരണം മാത്രമായിരിക്കും.” റെവല്യൂഷണറി ഗാർഡും പോലീസും ഇറാനിലെ രാജ്യസ്‌നേഹികളുമായി സമാധാനപരമായി ഒന്നിക്കുകയും, രാജ്യം അർഹിക്കുന്ന മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, പശ്ചിമേഷ്യയിലും ലോകമെമ്പാടും സമാധാനം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ, ശക്തവും കൃത്യവുമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം അല്ലെങ്കിൽ ആവശ്യമുള്ളത്ര കാലം തടസ്സമില്ലാതെ തുടരും’ – ട്രംപ് കുറിച്ചു.
ഇന്നലെ രാവിലെയാണ് തലസ്ഥാനമായ ടെഹ്‌റാനിലടക്കം ഇറാനിലെ നൂറോളം കേന്ദ്രങ്ങളില്‍ യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണം ആരംഭിച്ചത്. ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്ന് യുഎസും ‘ഓപ്പറേഷന്‍ ലയണ്‍ റോര്‍’ എന്ന് ഇസ്രയേും ഇറാനിലെ ആക്രമണത്തിനു പേരിട്ടത്. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനികത്താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ തിരിച്ചടിച്ചത്. ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, സൗദി, യുഎഇ രാജ്യങ്ങളില്‍ ഇറാന്‍ വ്യാപക ആക്രമണം നടത്തി.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ലക്ഷ്യംവച്ചുള്ളതായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഖൊമേനിയുടെ ഓഫീസ് പൂര്‍ണമായും തകര്‍ന്നു. ഖമേനിയെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. എന്നാല്‍ ഖമേനി സുരക്ഷിതനാണെന്ന് ഇറാന്‍ അറിയിച്ചു.
ബഹ്‌റൈനിലെ യുഎസ് നാവിക സേനാ ആസ്ഥാനം ഫിഫ്ത് ഫ്‌ലീറ്റ് ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആദ്യ തിരിച്ചടി. അതേസമയം ജനവാസ മേഖലയില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചതിന് പിന്നാലെ ബഹ്‌റൈനിലെ അല്‍ ജുഫൈറില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. യുഎഇ തലസ്ഥാനമായ അബുദാബിയിലെ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
ഖത്തറിനെ ലക്ഷ്യംവച്ചെത്തിയ എല്ലാ മിസൈലുകളും പ്രതിരോധിച്ചെന്ന് ഖത്തര്‍ അവകാശപ്പെട്ടു. തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു തുടര്‍ന്നുള്ള ഖത്തറിന്റെ പ്രതികരണം. ഖത്തര്‍ തലസ്ഥാനം ദോഹയില്‍ മിസൈലുകള്‍ പതിക്കുന്നതും ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുവൈത്തിലെ യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് ആസ്ഥാനത്തും ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
ഇറാനുമായി ആണവ കരാറിനു യുഎസ് ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൂന്ന് തവണ മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇറാനെ സമ്മര്‍ദത്തിലാക്കാന്‍ യുഎസ് യുദ്ധക്കപ്പലുകളെ പശ്ചിമേഷ്യയില്‍ വിന്യസിക്കുകയും ചെയ്തിരുന്നു.
യുദ്ധഭീതിയില്‍ ഗള്‍ഫ് രാജ്യങ്ങളെല്ലാം അശാന്തമായ സാഹചര്യത്തില്‍ ഖത്തര്‍, കുവൈത്ത്, യുഎഇ രാജ്യങ്ങളെല്ലാം അവരുടെ വ്യോമാതിര്‍ത്തികള്‍ അടച്ചു. നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ഇറാന്‍ പ്രത്യാക്രമണം നടത്തിയതിന് പിന്നാലെ ഇന്നലെ രാത്രിയോടെ ഇസ്രയേല്‍ ടെഹ്‌റാനിലെ ജനവാസമേഖലകളില്‍ വീണ്ടും ആക്രമണം നടത്തി. തുടര്‍ന്ന് ബഹ്‌റൈന്‍, കുവൈത്ത്, സൗദി, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലെ 15 കേന്ദ്രങ്ങളില്‍ ഇറാനും മിസൈലുകള്‍ വര്‍ഷിച്ചു. കുവൈത്ത് വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ദുബായ്‌യില്‍ ആഢംബര കേന്ദ്രമായ പാം ജൂമൈറയില്‍ ഇറാനിയന്‍ മിസൈല്‍ പതിച്ച് വന്‍ തീപ്പിടിത്തമുണ്ടായി. ഇസ്രയേലിലെ ഹൈഫ തുറമുഖം ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്നു. ഇസ്രയേല്‍ തലസ്ഥാനം ടെല്‍ അവീവിലുള്‍പ്പടെ ഇറാന്‍ രാത്രിയില്‍ മിസൈല്‍ വര്‍ഷിച്ചു. ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചാല്‍ ഒറ്റക്കെട്ടായി ഇറാനെ പ്രതിരോധിക്കുമെന്ന് ജിസിസി വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രയേല്‍- യുഎസ് സൈനിക നടപടിയില്‍ ഇറാന്‍ പ്രതിരോധമന്ത്രി അമീര്‍ നസീര്‍സാദെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് പക്‌പോര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ വൃത്തങ്ങള്‍ അറിയിച്ചതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രിയെ വധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതേസമയം കാനഡയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങള്‍ യുഎസിനെ പിന്തുണ അറിയിച്ചു.
















