കാബൂൾ : കഴിഞ്ഞയാഴ്ച നടത്തിയ പാകിസ്ഥാൻ ആക്രമണത്തിനെതിരെ നടപടി ആരംഭിച്ചതായി അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഫ്ഗാൻ സുരക്ഷാ സേനയെ ഉദ്ധരിച്ച് ടോളോ ന്യൂസ് ഒരു പാകിസ്ഥാൻ ജെഎഫ്-17 യുദ്ധവിമാനം വെടിവച്ചിട്ടതായി അവകാശപ്പെട്ടു.
അഫ്ഗാൻ വ്യോമാതിർത്തിയിലേക്ക് കടന്ന പാകിസ്ഥാന്റെ ഒരു ജെറ്റ് വിമാനം അഫ്ഗാൻ സൈന്യം വെടിവച്ചിട്ടതായിട്ടാണ് അഫ്ഗാൻ സുരക്ഷാ സേനയെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തത്. താലിബാന്റെ വ്യോമ പ്രതിരോധ സംവിധാനമാണ് പാകിസ്ഥാൻ ജെറ്റ് ആക്രമിച്ചതെന്ന് മാധ്യമം അവകാശപ്പെട്ടു.
കൂടാതെ ഡ്യൂറണ്ട് ലൈനിലെ പാക് സൈനിക പോസ്റ്റുകൾക്കെതിരായ അഫ്ഗാൻ സൈന്യത്തിന്റെ പ്രത്യാക്രമണം ഇന്നലെ ഉച്ചയ്‌ക്ക് 12 ന് അവസാനിച്ചതായി അഫ്ഗാനിസ്ഥാൻ ഇസ്ലാമിക് എമിറേറ്റിന്റെ പ്രതിരോധ മന്ത്രാലയം ഒരു പ്രസ്താവനയിൽ അവകാശപ്പെട്ടു. കൂടാതെ 55 പാക് സൈനികർ ഈ ഓപ്പറേഷനിൽ കൊല്ലപ്പെട്ടു. നിരവധി പാകിസ്ഥാൻ സൈനികരുടെ മൃതദേഹങ്ങൾ അഫ്ഗാൻ സൈന്യം പിടിച്ചെടുത്തു. നിരവധി പാകിസ്ഥാൻ സൈനികരെ ജീവനോടെ പിടികൂടിയതായും താലിബാൻ അവകാശപ്പെട്ടിട്ടുണ്ട്.
കൂടാതെ അഫ്ഗാൻ സൈന്യം രണ്ട് പാക് സൈനിക സർക്കാർ ആസ്ഥാനങ്ങളും 19 ചെക്ക്‌പോസ്റ്റുകളും പിടിച്ചെടുത്തുവെന്നും അഫ്ഗാൻ പ്രതിരോധ മന്ത്രാലയ പ്രസ്താവനയിൽ പറഞ്ഞു. ഈ ഓപ്പറേഷനിൽ എട്ട് അഫ്ഗാൻ സൈനികർ രക്തസാക്ഷികളായി എന്നും 11 പേർക്ക് പരിക്കേറ്റു എന്നും പ്രസ്താവനയിൽ പറയുന്നു.
















