ടെഹ്റാൻ : ഇറാനെതിരേ യുഎസിനൊപ്പം ചേർന്ന് നടത്തിയ ആക്രമണത്തിന് ‘ഓപ്പറേഷൻ റോർ ഓഫ് ദ ലയൺ’ അഥവാ സിംഹത്തിന്റെ ഗർജനം എന്ന് പേരു നൽകി ഇസ്രയേൽ. ഇറാൻ പ്രസിഡന്റിന്റെ വസതിയും രഹസ്യാന്വേഷണ ആസ്ഥാനങ്ങളും ഉൾപ്പെടെ മുപ്പതോളം സ്ഥലങ്ങളെയാണ് ഇസ്രയേലും യുഎസും ലക്ഷ്യമിട്ടത്. 2025 ജൂൺമാസത്തിൽ ഇറാനെതിരേ നടത്തിയ നടപടിക്ക് റെെസിങ് ലയൺ എന്നായിരുന്നു ഇസ്രയേൽ പേരു നൽകിയത്.
ഇസ്രയേലിലെ ടെൽ അവീവിൽ നിന്ന് പറന്നുയർന്ന അമേരിക്കൻ വ്യോമസേനയുടെ KC-135 Stratotanker (K35R) എന്ന ഭീമൻ വിമാനം മെഡിറ്ററേനിയൻ കടലിന് മുകളിൽ വട്ടമിട്ടു പറക്കുന്നത് വരാനിരിക്കുന്ന വലിയ സൈനിക നീക്കത്തിന്റെ സൂചനയാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.സാധാരണ യുദ്ധവിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ആയുധങ്ങളല്ല, മറിച്ച് ആയിരക്കണക്കിന് ഗാലൻ ഇന്ധനമാണ് ഈ വിമാനം വഹിക്കുന്നത്. ആകാശത്തുവെച്ച് തന്നെ മറ്റ് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്‌ക്കാനുള്ള (Aerial Refueling) സജ്ജീകരണമാണ് ഇതിന്റെ പ്രത്യേകത.
അതുകൊണ്ട് തന്നെ ഇറാനെ ലക്ഷ്യമിട്ട് ആയിരക്കണക്കിന് യുദ്ധവിമാനങ്ങൾ സജ്ജമാണെന്നാണ് സൂചന . ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കാവുന്ന തിരിച്ചടി നേരിടാൻ ഇസ്രയേലിന്റെ ‘അയൺ ഡോം’ (Iron Dome) പ്രതിരോധ സംവിധാനത്തിനൊപ്പം അമേരിക്കൻ വ്യോമസേനയുടെ ഈ പിന്തുണയും നിർണ്ണായകമാകും.
അതേസമയം ശനിയാഴ്ച ദുബായിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, അതിനാൽ ബുർജ് ഖലീഫയും ഒഴിപ്പിച്ചു. ഇതിനുപുറമെ, റിയാദിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അമേരിക്കൻ ഉദ്യോഗസ്ഥർ താമസിക്കുന്ന പ്രദേശങ്ങൾക്ക് സമീപം സ്ഫോടന ശബ്ദം കേട്ടതായി അബുദാബിയിലെ രണ്ട് നിവാസികൾ എഎഫ്‌പിയോട് പറഞ്ഞു. ആക്രമണത്തിനിടെ ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്.
“ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളുടെ ഒരു പ്രത്യക്ഷമായ ആക്രമണം ഇന്ന് യുഎഇയെ ബാധിച്ചു. യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ കാര്യക്ഷമമായി നേരിടുകയും നിരവധി മിസൈലുകൾ വിജയകരമായി തടയുകയും ചെയ്തു. ചില മിസൈൽ അവശിഷ്ടങ്ങൾ ഒരു റെസിഡൻഷ്യൽ ഏരിയയിൽ പതിക്കുകയും സ്വത്ത് നാശത്തിന് കാരണമാവുകയും ചെയ്ത ഒരു സംഭവവും യുഎഇ അധികൃതർ കൈകാര്യം ചെയ്തു. ഒരു ഏഷ്യൻ പൗരൻ മരിച്ചു. ബന്ധപ്പെട്ട എല്ലാ ഏജൻസികളും 24 മണിക്കൂറും സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണ്.”യുഎഇ അധികൃതർ അറിയിച്ചു.
















