നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്താണ് വിമാനം റദ്ധാക്കിയത്. സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ വെച്ച് വിമാനങ്ങൾ തിരിച്ച് വിടുകയാണ്. ഇറാന്റെ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് മാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്.പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ വ്യോമപാതകൾ അതീവ അപകടാവസ്ഥയിലായിരിക്കുകയാണ്.
യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് ഇറാൻ തങ്ങളുടെ ആകാശം സിവിൽ വിമാനങ്ങൾക്ക് ഭാഗികമായി അടച്ചു. ഇതോടെയാണ് ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പ്രതിസന്ധിയിലായത്.അതേസമയം അമേരിക്ക – ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്റെ തിരിച്ചടിയും പശ്ചിമേഷ്യയെയും ഗൾഫ് രാജ്യങ്ങളെയും സാരമായി ബാധിക്കുകയാണ്. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ തിരിച്ചടിയിൽ ഗൾഫ് രാജ്യങ്ങൾ നടുങ്ങി. യു എ ഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടത് ഒരു ഏഷ്യൻ വംശജനാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേലിനും ബഹ്റൈനും ഖത്തറിനും സൗദിക്കും കുവൈത്തിനും പിന്നാലെ യു എ ഇയിലും ആക്രമണം ഉണ്ടായതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായിരിക്കുകയാണ്. യു എ ഇ അധികൃതർ രാജ്യത്തുടനീളം കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിലച്ച അവസ്ഥയിലാണ്.യു.എ.ഇയും തങ്ങളുടെ വ്യോമപാത അടച്ചു. മേഖലയിൽ അതിവേഗം വർദ്ധിച്ചുവരുന്ന സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, വിമാനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ ഭൂപ്രദേശം സംരക്ഷിക്കുന്നതിനുമുള്ള മുൻകരുതൽ നടപടിയായി യു.എ.ഇ വ്യോമപാത താൽക്കാലികമായും ഭാഗികമായും അടച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.
.ഇറാൻ, ഇസ്രായേൽ, ഇറാഖ് എന്നീ രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ നിരവധി അന്താരാഷ്‌ട്ര എയർലൈനുകൾ ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ റദ്ദാക്കി. റഷ്യൻ വിമാനക്കമ്പനികളും ഇസ്രായേലിലേക്കും ഇറാനിലേക്കുമുള്ള സർവീസുകൾ നിർത്തിവെച്ചതായാണ് റിപ്പോർട്ട്.
സ്പാനിഷ് എയർലൈൻ, ഐബീരിയ എക്സ്പ്രസ്, എയർ ഫ്രാൻസ്, എയർ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികൾ നിലവിൽ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. ഖത്തർ, ഇസ്രായേൽ, ഇറാൻ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികൾ അവിടെയുള്ള ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാനും വാർത്താ ചാനലുകൾ വഴി സാഹചര്യം നിരീക്ഷിക്കാനും നിർദ്ദേശിച്ചു.
















