ടെൽ അവീവ്: ഇറാനിൽ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണം മേഖലയിൽ പുതിയ സംഘർഷങ്ങൾക്ക് കാരണമായി. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ മൂന്നോളം ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായി. സ്‌ഫോടനത്തിൽ കട്ടിയുള്ള പുക ഉയരുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സ്‌ഫോടനം നടന്നതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചെങ്കിലും നാശനഷ്ടങ്ങളെക്കുറിച്ചോ സാധ്യമായ ആളപായങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ നൽകിയില്ല.
ഇറാന്റെ പല ഭാഗങ്ങളിലും ഇസ്രായേൽ വലിയ തോതിലുള്ള ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോം നഗരത്തിലെ സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ ഏകദേശം 30 ലക്ഷ്യങ്ങളിൽ 50 ഓളം മിസൈൽ ആക്രമണങ്ങൾ നടന്നു. ഇസ്ഫഹാനിലും ഇസ്രായേലി വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാൻ പാർലമെന്റ് മന്ദിരത്തെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്.
ആക്രമണത്തെ തുടർന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാൻ തങ്ങളുടെ മുഴുവൻ വ്യോമാതിർത്തിയും അടച്ചു. ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയത്തിന് നേരെയും പ്രതിരോധ മന്ത്രാലയത്തിനും നേരെയും ആക്രമണമുണ്ടായി. മധ്യ ടെഹ്‌റാനിലെ വളരെ സെൻസിറ്റീവ് പ്രദേശത്തുള്ള സുപ്രീം ലീഡറുടെ ഓഫീസിന് സമീപം ഒരു ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്.
















