തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 7 പേർ മരിച്ചു. തിരുവനന്തപുരം കരമനയിലുണ്ടായ ബൈക്ക് അപകടത്തിൽ മൂന്നുപേരും, കോഴിക്കോട് നല്ലളം മോഡേൺ ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേരും മരിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കരമനയിലെ അപകടമുണ്ടായത്. ബൈക്ക് ഫൂട്‌പാത്തിൽ ഇടിക്കുകയായിരുന്നു.
നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതരസംസ്ഥാനത്തൊഴിലാളിയായ റ്വിതിക് എന്നിവരാണ് മരിച്ചത്. മൂന്നുപേരും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്.
മൂന്നുപേരും ഹോട്ടൽ തൊഴിലാളികളാണ്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ബൈക്കിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് അനുമാനിക്കുന്നു.
കോഴിക്കോട് നല്ലളം മോഡേൺ ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.15നായിരുന്നു സംഭവം. കാറിൽ അഞ്ചുപേർ ഉണ്ടായിരുന്നു. ഒരാൾക്ക് പരിക്കുണ്ട്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. രാമനാട്ടുകര, ഫാറൂഖ് കോളേജ് സ്വദേശികളാണ് മരണപ്പെട്ടത്. രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നാണ് വിവരം.
കാർ പൂർണമായും തകർന്നിട്ടുണ്ട്. നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഉദ്യോഗസ്ഥർ കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ഹൈഡ്രോളിക് കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച് കാർ പൊളിക്കുകയും തുടർന്ന് ആളുകളെ അതിവേഗം ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വിനിൽ, അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. ലോറി കാറിലേയ്‌ക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ദിനിൽ, അജീഷ് വിമൽ എന്നിവര്‍ രാമനാട്ടുകര സ്വദേശികളാണ്. ഫാറൂഖ് കോളേജിന് സമീപത്താണ് ശ്യാംലാൽ താമസിക്കുന്നത്.
















