കാബൂൾ : പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള അതിർത്തിയിൽ സംഘർഷം ഗണ്യമായി വർദ്ധിച്ചു. പാകിസ്ഥാൻ സൈന്യം നിരവധി അഫ്ഗാൻ നഗരങ്ങളെ ആക്രമിച്ചു അതേസമയം തന്നെ താലിബാൻ സൈന്യം അതിർത്തിയിലെ പാകിസ്ഥാൻ സൈനിക പോസ്റ്റുകൾ നശിപ്പിച്ചു. ഇത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിൽ യുദ്ധസമാനമായ ഒരു സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.
പാകിസ്ഥാൻ സൈന്യത്തിനെതിരെ പരമ്പരാഗത യുദ്ധം നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് അഫ്ഗാൻ താലിബാന് വ്യക്തമായിട്ടുണ്ട് അതിനാൽ, പാകിസ്ഥാനുള്ളിൽ ചാവേർ ആക്രമണങ്ങൾ, ഗറില്ലാ യുദ്ധം തുടങ്ങിയ തന്ത്രങ്ങൾ സ്വീകരിക്കുമെന്ന് അവർ സൂചിപ്പിച്ചു. ഇതിനായി താലിബാൻ ഒരു ചാവേർ സ്ക്വാഡ് രൂപീകരിക്കുന്നതായാണ് റിപ്പോർട്ട്.
പാകിസ്ഥാൻ സൈന്യത്തിന്റെ ആക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ ഒരു മാധ്യമമായ ബക്തർ ന്യൂസ് ഏജൻസി, ചാവേർ ബോംബർമാരുടെ ഒരു ബറ്റാലിയനാണെന്ന് പറയപ്പെടുന്ന ഒരു സൈനിക യൂണിറ്റിന്റെ ഫോട്ടോ പങ്കിട്ടു. സ്ഫോടകവസ്തുക്കളും കാർ ബോംബുകളും ഉപയോഗിച്ച് പ്രധാന പാകിസ്ഥാൻ സൈനിക താവളങ്ങൾ ആക്രമിക്കാൻ ആക്രമണകാരികൾ തയ്യാറെടുക്കുകയാണെന്നും അഫ്ഗാൻ സുരക്ഷാ വൃത്തങ്ങൾ അവകാശപ്പെട്ടു.
കൂടാതെ ഡ്യൂറണ്ട് ലൈനിന്റെ വിവിധ ഭാഗങ്ങളിൽ പാകിസ്ഥാൻ അതിർത്തിയിൽ പോരാട്ടം നടക്കുന്നുണ്ടെന്ന് താലിബാൻ ഡെപ്യൂട്ടി വക്താവ് ഹംദുള്ള ഫിത്രത്ത് പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പക്തിയ, പക്തിക, ഖോസ്റ്റ് തുടങ്ങിയ പ്രവിശ്യകളിൽ താലിബാൻ വലിയ തോതിലുള്ള ആക്രമണങ്ങളും സൈനിക നടപടികളും നടത്തുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുതൽ രൂക്ഷമായ പോരാട്ടത്തിൽ ഇരുവശത്തുമായി നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 200 അഫ്ഗാൻ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായും 200 ലധികം പേർക്ക് പരിക്കേറ്റതായും 27 പോസ്റ്റുകൾ തകർന്നതായും പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തു. അതേ സമയം തന്നെ 55 പാകിസ്ഥാൻ സൈനികരെ കൊന്നതായും 19 പോസ്റ്റുകൾ പിടിച്ചെടുത്തതായും താലിബാൻ അവകാശപ്പെടുന്നുണ്ട്.
















