ന്യൂദൽഹി: ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി ന്യൂദൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിലെത്തി. ഇഡിയുടെ രണ്ടാം റൗണ്ട് ചോദ്യം ചെയ്യലാണിത്.
സെൻട്രൽ ദൽഹിയിലെ ഫെഡറൽ അന്വേഷണ ഏജൻസിയുടെ ഓഫീസിൽ രാവിലെ 10.30 ഓടെയാണ് എത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് ഏജൻസിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. 2025 ആഗസ്തിലാണ് ഇ ഡി അദ്ദേഹത്തെ ആദ്യമായി ചോദ്യം ചെയ്തത്.
അനിൽ അംബാനിയുടെ ഗ്രൂപ്പ് കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർസിഎം) നടത്തിയ 40,000 കോടിയിലധികം വിലമതിക്കുന്ന ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടതാണ് അന്വേഷണം.
അനിൽ അംബാനിയും അദ്ദേഹത്തിന്റെ ഒന്നിലധികം ഗ്രൂപ്പ് കമ്പനികളും വായ്‌പാ തട്ടിപ്പ് ആരോപണങ്ങൾ നേരിടുന്നുണ്ട്, ഈ കേസുകളെല്ലാം അന്വേഷിക്കാൻ ഇഡി അടുത്തിടെ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണിത്.
ഇന്നലെ, (ബുധനാഴ്ച, ഫെബ്രുവരി 25, 2026) അംബാനിയുടെ മുംബൈയിലെ 3,716 കോടി വിലമതിക്കുന്ന വീട് ‘അബോഡ്’ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം ഇഡി കണ്ടുകെട്ടിയിരുന്നു.
ബാങ്ക് വായ്‌പ തട്ടിപ്പ്, മറ്റ് സാമ്പത്തിക ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച കുറ്റങ്ങൾ അന്വേഷിക്കുന്നതിനായി ഇ.ഡി. സുപ്രീം കോടതിയിൽ നൽകിയ വിവരമനുസരിച്ച്, ബാങ്ക് വായ്‌പ തട്ടിപ്പ്, മറ്റ് സാമ്പത്തിക ക്രമക്കേടുകൾ എന്നിവ അന്വേഷിക്കുന്നതിനായി അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിനെതിരെ (എഡിഎജി) മൂന്ന് കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.
















