കോഴിക്കോട് വലിയങ്ങാടിയില്‍ കോര്‍പറേഷന്‍ വക കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡും ബീമും തകര്‍ന്നുവീണ് നാല് ചുമട്ടുതൊഴിലാളികള്‍ മരിക്കാനിടയായ സംഭവം ഹൃദയഭേദകമാണ്. കെട്ടിടത്തിനു പുറത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ക്കാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. രണ്ടുപേര്‍ സംഭവസ്ഥലത്തും മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ബീച്ചിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടമാണ് തകര്‍ന്നുവീണത്. ഏഴ് തൊഴിലാളികളാണ് സണ്‍ഷെയ്ഡിനു കീഴില്‍ വിശ്രമിച്ചത്. രണ്ട് പേര്‍ പെട്ടെന്ന് ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് ജനങ്ങള്‍ ഇനിയും മുക്തരായിട്ടില്ല. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ തീരാദുഃഖത്തിലുമാണ്.
ആരാണ് ഈ മഹാദുരന്തത്തിന് ഉത്തരവാദിയെന്ന് കണ്ടെത്താന്‍ അന്വേഷണമൊന്നും ആവശ്യമില്ല. കോര്‍പറേഷന്‍ അധികൃതരാണ് പ്രതികള്‍. കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ അറുപത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണിത്. ഏതുസമയവും തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള ഈ കെട്ടിടം പൊളിച്ചു മാറ്റാന്‍ രണ്ട് വര്‍ഷം മുന്‍പ് തീരുമാനിച്ചിരുന്നു. ഇതുചെയ്യാതെ വാടകക്കാരെ തുടരാന്‍ അനുവദിക്കുകയും, അവരില്‍ നിന്ന് ഇതുവരെ വാടക പിരിക്കുകയും ചെയ്യുകയായിരുന്നു. കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കിയിരുന്നുവെന്ന് കോര്‍പറേഷന്‍ ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും അതിന് വിശ്വാസ്യതയില്ല. കഴിഞ്ഞമാസവും അധികൃതര്‍ വാടക പിരിച്ചിട്ടുള്ളതാണ്. ഒന്നും രണ്ടുമല്ല, നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിടം മുഴുവന്‍ തകര്‍ന്നുവീഴാറായ നിലയിലുമാണ്.
ഈ ദുരന്തം സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോര്‍പറേഷന്‍ അധികൃതര്‍ക്ക് ഒരുകാരണവശാലും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ബോധപൂര്‍വമായ നരഹത്യ എന്നുതന്നെ ഇതിനെ വിളിക്കേണ്ടിവരും. കോര്‍പറേഷന്‍ അധികൃതരുടെയും കേവലമായ അനാസ്ഥയല്ല ഇവിടെ സംഭവിച്ചിട്ടുള്ളത്. അപകടാവസ്ഥയിലുള്ള കെട്ടിടം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ കോര്‍പറേഷന്‍ അധികാരികള്‍ കുറ്റക്കാരാണ്. ഇതിന് അവര്‍ സമാധാനം പറയണം. ഇവര്‍ക്കെതിരെ കേസെടുക്കണം. കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും വേണം. എങ്കില്‍ മാത്രമേ മനുഷ്യജീവനുകള്‍ പൊലിയുന്ന ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളു. ഇന്ന് കോഴിക്കോടാണെങ്കില്‍ നാളെ ഇത്തരം ദുരന്തം മറ്റൊരു നഗരത്തിലാവും സംഭവിക്കുക.
ദുരന്ത സംഭവത്തിനെതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നിട്ടുള്ളത്. ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് മേയറും കൂട്ടരും ശ്രമിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിക്കുകയുണ്ടായി. അപ്പോഴും മാര്‍ച്ചില്‍ പങ്കെടുത്തവരെ കയ്യേറ്റം ചെയ്യുകയായിരുന്നു പോലീസ്. കോര്‍പ്പറേഷന്‍ മേയറുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ച കൗണ്‍സിലര്‍മാരെയും അംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തിലുള്ള അനധികൃത കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി അഴിമതി അധികൃതര്‍ നടത്തുകയാണെന്ന ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ പ്രകാശ് ബാബുവിന്റെ ആരോപണം സ്ഥിതിവിശേഷത്തിന്റെ ഗുരുതരാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്തരം കെട്ടിടങ്ങളില്‍ നിന്ന് വാടക്കാരെ ഒഴിപ്പിക്കണം. ഇനിയൊരിക്കലും ഇങ്ങനെയൊരു ദുരന്തം സംഭവിക്കാതിരിക്കട്ടെ
















