ന്യൂഡൽഹി : ഇന്ത്യൻ സൈനികരുടെ വഴികാട്ടി, പാക് ഭീകരരുടെ പേടിസ്വപ്നം അതാണ് ഇന്ത്യൻ സൈന്യത്തിന്റെ ധീരനായ നായ ടൈസൺ . സൈന്യത്തിന്റെ ഡോഗ് സ്ക്വാഡിലെ നായകനായ ടൈസണിന് കഴിഞ്ഞ ദിവസം പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് കാലിൽ വെടിയേറ്റത് . ടൈസൺ ഇപ്പോൾ ചികിത്സയിലാണെന്ന് സൈന്യം അറിയിച്ചു. പരിക്കേറ്റെങ്കിലും ഇപ്പോഴും ഊർജ്ജസ്വലനുമാണെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു.
ഭീകരരുടെ വെടിയേറ്റ് കാലിന് പരിക്കേറ്റുവെങ്കിലും പിൻമാറാതെ ഒളിത്താവളം കണ്ടെത്താൻ ടൈസൺ സൈന്യത്തെ സഹായിക്കുകയായിരുന്നു.ഞായറാഴ്ച ചാട്രോ പ്രദേശത്തെ പസെർകുട്ടിന്റെ താഴ്‌വരയിലുള്ള ഒളിത്താവളത്തിൽ (ധോക്ക്) പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ-ഇ-മുഹമ്മദ് കമാൻഡർ സൈഫുള്ളയെയും രണ്ട് കൂട്ടാളികളെയും പിടികൂടുന്നതിൽ ടൈസൺ നിർണായക പങ്ക് വഹിച്ചു.
ഇന്ത്യൻ സേനയുടെ 2 പാരാ (സ്പെഷ്യൽ ഫോഴ്സസ്) വിഭാഗത്തിലെ ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട ടൈസൺ, ഛാത്രൂവിലെ ദുർഘടമായ ഭൂപ്രദേശത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെയാണ് ഭീകരരുടെ വെടിയേറ്റ് കാലിന് ഗുരുതരമായി പരിക്കേറ്റത് . എന്നിട്ടും ടൈസൺ മുന്നോട്ട് പോകുന്നത് തുടർന്നു. ഇത് സൈനികർക്ക് ഭീകരരുടെ ഒളിത്താവളം കൃത്യമായി കണ്ടെത്താനും അവരെ തകർക്കാനും സഹായകമായി.
മുൻകാലിന് പരിക്കേറ്റ ടൈസണെ ഹെലികോപ്റ്ററിലാണ് മൃഗാശുപത്രിയിൽ എത്തിച്ചത്. വൈറ്റ് നൈറ്റ് കോർപ്സിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനന്റ് ജനറൽ പി.കെ. മിശ്ര, ടൈസണെ ആശുപത്രിയിൽ കാണാനെത്തിയിരുന്നു.
















