പൊന്നാനി: ഹൈസ്പീഡ് റയിൽ പദ്ധതിയെക്കുറിച്ച് അറിയില്ല എന്ന് കേന്ദ്ര റയിൽ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് തെറ്റെന്ന് മെട്രോ ശ്രീധരൻ. തിരുവനന്തപുരം- കണ്ണൂർ ഹൈസ്പീഡ് റയിൽ പദ്ധതിയുടെ ഡി പി ആർ പൊന്നാനിയിലെ ഡിഎംആർസി താൽക്കാലിക ഓഫീസിലെ മാധ്യമ സമ്മേളനത്തിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി, മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസുമായാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടത്. പദ്ധതി റിപ്പോർട്ട് ഞാൻ വിശദമായി പഠിച്ചില്ല, പഠിച്ച ശേഷം ശ്രീധരനുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. പിന്നെ എന്താണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതെന്ന് അറിയില്ല.
മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന കെ.വി.തോമസ് കുടിക്കാഴ്ച കഴിഞ്ഞ അപ്പോൾത്തന്നെ എന്നെ ഫോണിൽ വിളിച്ചു. എന്റെ പദ്ധതിക്കാര്യത്തിൽ മുഖ്യമന്ത്രിയും തയാറാണെന്നറിയിച്ചു.
2024 ഫെബ്രുവരിയിൽ ഹൈ സ്പീഡ് റയിൽ പദ്ധതി മുഖ്യമന്ത്രിക്കും കേന്ദ്ര റയിൽ മന്ത്രിക്കും ഞാൻ അയച്ചു. മുഖ്യമന്ത്രി പദ്ധതിക്ക് തയാറായിരുന്നു. കെ റയിൽ പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രത്തിന് കത്തു കൊടുത്താലേ ഈ പദ്ധതി നടക്കൂ എന്ന് ഞാൻ പറഞ്ഞപ്പോൾ അങ്ങനെ ചെയ്യാമെന്ന് പറഞ്ഞു. പക്ഷേ ഞാൻ മുറിക്ക് പുറത്തിറങ്ങിയപ്പോൾ മുഖ്യമന്ത്രി മാറ്റിപ്പറഞ്ഞു.
രണ്ടാഴ്ച കഴിഞ്ഞ് കെ.എം. എബ്രഹാമിനേയും ബിജു പ്രഭാകരനേയും ചർച്ചയ്‌ക്ക് എന്റെ വീട്ടിലേക്കയച്ചു. അവർ ചർച്ചയിൽ പറഞ്ഞത് രണ്ടു ദിവസത്തിൽ കെ റയിൽ ഉപേക്ഷിച്ചതായി കത്തു കൊടുക്കുമെന്നാണ്. കെ.വി. തോമസും ഉടൻ കത്ത് കൊടുക്കുമെന്ന് പറഞ്ഞു. പക്ഷേ ഈ ദിവസം വരെ കൊടുത്തിട്ടില്ല. അതെന്താണ് ചെയ്യാത്തത്, ശ്രീധരൻ ചോദിച്ചു.
















