തിരുവനന്തപുരം: വീടില്ലാത്തവർക്ക് വീട് നൽകുന്ന ഭവന പദ്ധതി പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ. കേന്ദ്രസർക്കാരിന്റെ നഗരകേന്ദ്രീകൃത പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഡെപ്യൂട്ടി മേയർ ആശാനാഥ് ബിജെപി ഭരണസമിതിയുടെ കന്നി ബജറ്റ് അവതരിപ്പിച്ചത്. കോർപ്പറേഷൻ പരിധിയിലെ ജനകീയ പ്രശ്നങ്ങൾ പരിഹരിച്ചും വികസന സാധ്യതകൾ പ്രയോജനപ്പെടുത്തിയും അവതരിപ്പിച്ച ബജറ്റിൽ ആരോഗ്യ-ക്ഷേമ മേഖലകൾക്കും പശ്ചാത്തല വികസനത്തിനുമാണ് മുൻഗണന നൽകിയിരിക്കുന്നത്.
‘മാറാത്തത് മാറും’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഡെപ്യൂട്ടി മേയർ ആശാനാഥ് അവതരിപ്പിച്ച ബജറ്റിൽ, അർഹരായ ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിനുള്ള മുഴുവൻ തുകയും കോപറേഷൻ തന്നെ നൽകും. ഇതിന് പുറമെ പ്രധാനമന്ത്രി ഭവന യോജന പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വിശപ്പില്ലാത്ത നഗരം എന്ന ലക്ഷ്യത്തോടെ 20 രൂപയ്‌ക്ക് ഭക്ഷണം നൽകുന്ന അടൽ ക്യാന്‍റീൻ പദ്ധതിക്കായി 2 കോടി രൂപ നീക്കിവച്ചു. കോര്‍പറേഷന് കീഴിൽ ഒരു കോടി രൂപ ചെലവിൽ അടൽ സൂപ്പർമാർക്കറ്റും ആരംഭിക്കും.
രോഗനിർണ്ണയത്തിനും ചികിത്സയ്‌ക്കും പ്രാധാന്യം നൽകുന്ന വിപുലമായ പദ്ധതികളാണ് ബജറ്റിലുള്ളത്. പ്രൈം ഹെൽത്ത് ലാബ് സൗകര്യങ്ങൾക്കായി 1.5 കോടി രൂപ അനുവദിച്ചു. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡുമായി സഹകരിച്ച് സിറ്റി സ്കാനിംഗ്, എംആഐ, എക്സറേ സൗകര്യങ്ങളുള്ള സെന്‍ററിന് 1.5 കോടി രൂപയും നഗരത്തിലെ 50 കേന്ദ്രങ്ങളിൽ എച്ച്എൽഎല്ലുമായി സഹകരിച്ച് കളക്ഷൻ സെന്‍ററുകൾ തുടങ്ങും.
പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ, വെട്ടുകാട്, ബീമാപള്ളി എന്നിവയെ ബന്ധിപ്പിച്ച് സ്പിരിച്വൽ ടൂറിസം സർക്യൂട്ടിന് 50 ലക്ഷം അനുവദിച്ചു. കൂടാതെ, അനന്തപുരി തൊഴിൽ കേന്ദ്രം വഴി 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തൊഴിലുറപ്പാക്കാൻ 5 കോടിയുടെ പദ്ധതിയും ആരംഭിക്കും.
















