കൊച്ചി: പോപ്പുലർഫ്രണ്ട് ഭീകരവാദ കേസിലെ പ്രതി കരമന അഷ്റഫ് മൗലവിയുടെ ജാമ്യാപേക്ഷ കൊച്ചിയിലെ എൻഐഎ കോടതി തള്ളി. ജാമ്യം കിട്ടിയാൽ ഇയാൾ സാക്ഷികളെ സ്വാധീനിക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്ന എൻ ഐ എ വാദത്തെ തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്. പിഎഫ്ഐ കേസിലെ രണ്ടാം പ്രതിയായ അഷ്റഫ് മൗലവിയുടെ വീട്ടിൽ എൻഐഎ നടത്തിയ റെയ്ഡിൽ ഭീകര ബന്ധത്തിന്റെ നിർണായക തെളിവുകൾ കണ്ടെത്തിയിരുന്നു. നേരത്തെ ഇയാൾ ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നു.
എൻഐഎ മുന്നോട്ടു വച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഷ്റഫിന് ജാമ്യം നിഷേധിച്ചത്. സമൂഹ മാധ്യമങ്ങൾ വഴി ഭീകരവാദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നടക്കമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെയുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെയും ഇമാം കൗൺസിലിന്റെയും ദേശീയ നേതാവണ് കരമന അഷ്റഫ് മൗലവി. പിഎഫ്ഐയുടെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചിരുന്നത് ഇയാളാണ്. കൂടാതെ ഭീകര വാദ ആശയങ്ങളിലേക്ക് കൂടുതൽ യുവാക്കളെ എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതും ഇയാളാണ്.
2022 സെപ്റ്റംബർ 22നാണ് ഭീകരവാദ കേസുമായി ബന്ധപ്പെട്ട് കരമന അഷ് റഫ് മൗലവിയുടെ വീട്ടിലെ പരിശോധന നടത്തുന്നതും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ ഐഎസ് ഭീകര ബന്ധവും വെളിപ്പെട്ടിരുന്നു.















