വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീട്ടിലേക്ക് തോക്കുമായി അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ സുരക്ഷാ വിഭാഗം വെടിവെച്ചുകൊന്നു. ഫ്ളോറിഡയിലെ മാർ-എ- റിസോർട്ടിലാണ് തോക്കുധാരി യുവാവ് കയറിയത്. തോക്കും ഇന്ധനം നിറച്ച പാത്രവും ഇയാളുടെ പക്കൽ ഉണ്ടായിരുന്നു.
യുഎസ് സീക്രട്ട് സർവീസ് വക്താവ് ആന്റണി ഗുഗ്ലിഎൽമി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സംഭവം സ്ഥിരീകരിച്ചത്. ‘ഇന്ന് (ഞായർ) പുലർച്ചെ മാർ-എ-ലാഗോയുടെ സുരക്ഷിതമേഖലയിലേക്ക് കടന്നുകയറിയ ഒരു തോക്കുധാരിയെ യുഎസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിവെച്ച് കൊന്നു,’ എന്നായിരുന്നു പോസ്റ്റ്.
ഇന്ന് പുലർച്ചെ 1.30-ഓടെയായിരുന്നു സംഭവമെന്നും, യുവാവിന് 20 വയസ്സോളം തോന്നിച്ചുവെന്നും സുരക്ഷാ ഏജൻസിയുടെ പ്രസ്താവനയിൽ പറയുന്നു. സംഭവ സമയം ട്രംപ് റിസോർട്ടിൽ ഇല്ലായിരുന്നു.
കൊല്ലപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളെ അറിയിച്ച ശേഷമേ കൂടുതൽ വെളിപ്പെടുത്തൂ.
















